ആണവ ചര്‍ച്ചയ്ക്കുള്ള പിന്തുണ ഉപാധികളോടെ; ബൈഡനുമായി ചര്‍ച്ചക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ്
യുഎസ് ഉപരോധം പിന്‍വലിക്കുകയും 2015ലെ ആണവ കരാറിലേക്ക് വാഷിങ്ടണ്‍ മടങ്ങുകയും ചെയ്താലും താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തെഹ്‌റാന്‍: വിയന്നയില്‍ ഇറാനും ലോകശക്തികളും തമ്മില്‍ നടക്കുന്ന ആണവ ചര്‍ച്ചകള്‍ക്കുള്ള പിന്തുണ സോപാധികമാണെന്നും ഇത് രാജ്യത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസി. വിയന്നയിലെ ചര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗിതയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം നടത്തിയ പ്രഥമ പൊതു പരിപാടിയില്‍ റഈസി വ്യക്തമാക്കി. നിഷ്ഫല ചര്‍ച്ചകള്‍ തുടരാന്‍ താന്‍ അനുവദിക്കില്ലെന്നും ചര്‍ച്ചകളില്‍ ഏതെങ്കിലും തരത്തിലുള്ള ഫലമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അമേരിക്ക ആണവക്കരാര്‍ ലംഘിച്ചു, യൂറോപ്പ് അതിന്റെ പ്രതിജ്ഞാബദ്ധത നടപ്പാക്കിയില്ല, വാഷിങ്ടണ്‍ ഉപരോധം പിന്‍വലിച്ച് ആണവക്കരാറിലേക്ക് മടങ്ങണമെന്നും ഇറാന്റെ നേതൃത്വത്തില്‍ ആറ് വന്‍ ശക്തികളുമായുണ്ടാക്കിയ ആണവ കരാറിലേക്ക് മടങ്ങാനുള്ള സന്നദ്ധത അറിയിച്ച് റഈസി വ്യക്തമാക്കി. ഏത് ചര്‍ച്ചകളിലും ഇറാനിയന്‍ ജനതയുടെ താല്‍പര്യങ്ങളെ സഹായിക്കുന്ന ഫലം കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഉപരോധം നിര്‍ത്തലാക്കുന്നത് തന്റെ സര്‍ക്കാരിന്റെ വിദേശനയത്തിന്റെ പ്രധാന ഘടകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിയന്‍ ചര്‍ച്ചാ ടീമിനെ മാറ്റുമോയെന്ന ചോദ്യത്തിന്, ചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ച് ഇതിനകം ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും തന്റെ വിദേശ നയ സംഘം ഇത് പഠിക്കുകയാണെന്നും റെയ്‌സി പറഞ്ഞു
യുഎസ് ഉപരോധം പിന്‍വലിക്കുകയും 2015ലെ ആണവ കരാറിലേക്ക് വാഷിങ്ടണ്‍ മടങ്ങുകയും ചെയ്താലും താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും എംബസികള്‍ വീണ്ടും തുറക്കുന്നതിനും തടസ്സങ്ങളൊന്നുമില്ലെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കടുത്ത വിമര്‍ശകനാണ് മുന്‍ ന്യായാധിപനായിരുന്ന റഈസി.
