ആക്രമണത്തിന് മുമ്പ് ആയുധ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചു; ഇസ്രായേലിന്റെ തന്ത്രം പൊളിച്ച് ഇറാന്‍

Update: 2026-03-04 15:51 GMT

ഇസ്രായേല്‍-യുഎസ് സംയുക്ത സേനയുടെ ആക്രമണം മുന്‍കൂട്ടി കണ്ട് ഇറാന്‍ ആയുധ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചിരുന്നതായി റിപോര്‍ട്ട്. ആക്രമണം തുടങ്ങിയാല്‍ ഇസ്രായേല്‍ ലക്ഷ്യമാക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഇറാന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് തെഹ്‌റാന്‍ യൂനിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രഫ. ഹസന്‍ അഹ്‌മദിയനെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇറാന്‍ തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരുമെന്നും പ്രഫ. ഹസന്‍ അഹ്‌മദിയന്‍ അല്‍ ജസീറയോട് പറഞ്ഞു.

ഈ അവകാശവാദം ശരിവക്കുന്നതാണ് ഇന്ന് പുറത്ത് വന്ന ഇസ്രായേലിന്റെ പ്രസ്താവനയും. ഇറാന് ഇപ്പോഴും ഗണ്യമായ മിസൈല്‍ ശേഷിയുണ്ടെന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ പ്രസ്താവന. ഡസന്‍ കണക്കിന് ലോഞ്ചറുകള്‍ നശിപ്പിച്ചതിനുശേഷവും ഇറാന് ഇപ്പോഴും മിസൈലുകള്‍ പ്രയോഗിക്കാന്‍ 'ഗണ്യമായ ശേഷി' ഉണ്ടെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു.

'ഇസ്രായേല്‍ സേനക്ക് കാര്യമായ ഭീഷണി ഉയര്‍ത്തുന്ന ഡസന്‍ കണക്കിന് മിസൈല്‍ ലോഞ്ചറുകള്‍ ഞങ്ങള്‍ നശിപ്പിച്ചു, 'ഇസ്രായേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

'ഞങ്ങള്‍ മിസൈല്‍ ലോഞ്ചറുകളില്‍ ആക്രമണം തുടരുകയാണ്. പക്ഷേ ഇറാന് ഇപ്പോഴും കാര്യമായ ശേഷിയുണ്ട്. ഞങ്ങളുടെ പ്രതിരോധം അഭേദ്യമല്ലെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു'. എഫി ഡെഫ്രിന്‍ പറഞ്ഞു. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധം പരാജയപ്പെടുന്നു എന്ന് സമ്മതിക്കുന്നതായിരുന്നു ഇസ്രായേല്‍ സൈനിക വക്താവിന്റെ പ്രതികരണം.

ഇറാനില്‍ ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്' എന്ന് തെഹ്റാനില്‍ നിന്ന് സംസാരിച്ച അഹ്‌മദിയാന്‍ പറഞ്ഞു, 'വരും ദിവസങ്ങളില്‍' ഒരു വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനോടുള്ള (IRGC) പൊതുജനങ്ങളുടെ പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അഹ്‌മദിയന്‍ അവകാശപ്പെട്ടു. ആക്രമണങ്ങള്‍ ഇറാനികള്‍ക്കിടയില്‍ 'കൂടുതല്‍ സഹതാപം സൃഷ്ടിച്ചു' എന്ന് അദ്ദേഹം പറഞ്ഞു.

Tags: