ഇറാനിയന്‍ സൈനിക ഹെലികോപ്റ്റര്‍ മാര്‍ക്കറ്റില്‍ തകര്‍ന്ന് വീണു; രണ്ട് പൈലറ്റുമാരടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

Update: 2026-02-24 10:50 GMT

തെഹ്‌റാന്‍: മധ്യ ഇറാനിലെ ഫ്രൂട്‌സ് മാര്‍ക്കറ്റില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് സൈനിക പൈലറ്റുമാരും രണ്ട് വ്യാപാരികളും കൊല്ലപ്പെട്ടു. ഇസ്ഫഹാന്‍ പ്രവിശ്യയിലെ ഡോര്‍ചെഹ് എന്ന പട്ടണത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. സൈന്യത്തിന്റെ പ്രധാന വ്യോമതാവളം ഉള്ള സ്ഥലമാണിതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലെ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നികമനം.

കേണല്‍ ഹമീദ് സര്‍വാസാദും അദ്ദേഹത്തിന്റെ സഹ പൈലറ്റ് മേജര്‍ മോജ്തബ കിയാനിയുമാണ് കൊല്ലപ്പെട്ടത്. ഹെലികോപ്റ്റര്‍ തകര്‍ന്ന് തീപിടിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റിലെ ഫ്രൂട്‌സ് കടകളില്‍ ജോലി ചെയ്തിരുന്ന രണ്ട് പേരും കൊല്ലപ്പെട്ടു. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഒരാഴ്ച്ചക്കിടെ നടന്ന രണ്ടാമത്തെ അപകടമാണിത്. പടിഞ്ഞാറന്‍ പ്രവിശ്യയായ ഹമദാനില്‍ രാത്രി വൈകിയുള്ള പരിശീലന ദൗത്യത്തിനിടെ, യുഎസ് നിര്‍മിത പഴയ എഫ്-4 മോഡലായ ഇറാനിയന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് മറ്റൊരു അപകടത്തില്‍ ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. ഒരാള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് യുദ്ധ വിമാനം കാരണമെന്ന് സൈനിക അധികൃതര്‍ വ്യക്തമാക്കി.

യുഎസും സഖ്യകക്ഷികളും പതിറ്റാണ്ടുകളായി ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ മൂലം ഇറാന് സൈനികവും സിവിലിയനും ആയ പഴയ വിമാനങ്ങളും കപ്പലുകളും നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

റഷ്യയില്‍ നിന്ന് നിരവധി യുദ്ധവിമാനങ്ങളും പരിശീലന വിമാനങ്ങളും ഇറാന്‍ വാങ്ങിയിട്ടുണ്ട്. കൂടാതെ നൂതനമായ su 35 ജെറ്റുകള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കാനിരിക്കുന്ന പുതിയ ആണവ ചര്‍ച്ചകള്‍ക്ക് മുമ്പ് യുഎസും ഇറാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.

Tags: