മുന്നാക്ക സംവരണത്തില്‍ എല്‍ഡിഎഫിലും ഭിന്നത; ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്ന് ഐഎന്‍എല്‍

സവര്‍ണ സംവരണ വിഷയത്തില്‍ സിപിഎമ്മിനെ പിന്തുണക്കുന്ന മുസ് ലിം സംഘടനകള്‍ക്കിടയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Update: 2020-10-29 05:05 GMT

തിരുവനന്തപുരം: മുന്നാക്ക സംവരണത്തിനെതിരെ എല്‍ഡിഎഫ് ഘടകകക്ഷി ഐഎന്‍എല്‍. മുന്നാക്ക സംവരണം ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും എതിര്‍പ്പ് ഇടത് മുന്നണിയില്‍ ഉന്നയിക്കുമെന്നും ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസ് വ്യക്തമാക്കി. ഭരണഘടനാനുസൃതമായ സംവരണം പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

ഇതിലൊരു പ്രശ്‌നമുള്ളത് കേന്ദ്രസര്‍ക്കാര്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കേണ്ട ചില നിലപാടുകളുണ്ട്. എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ എന്നൊക്കെ പരിശോധിക്കേണ്ടതാണ്. അത് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

സവര്‍ണ സംവരണ വിഷയം മുസ് ലിംലീഗ് ഉയര്‍ത്തുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഇത്രയും കാലം കേന്ദ്ര സര്‍ക്കാര്‍ മുന്നാക്ക സംവരണവുമായി മുന്നോട്ട് പോയപ്പോഴൊന്നും ഇല്ലാത്ത വിമര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ലീഗ് ഉയര്‍ത്തുന്നത് തികച്ചും ഇടുങ്ങിയ രാഷ്ട്രീയ താത്പര്യമാണെന്നും അബ്ദുല്‍ അസീസ് വിമര്‍ശിച്ചു.

സവര്‍ണ സംവരണ വിഷയത്തില്‍ സിപിഎമ്മിനെ പിന്തുണക്കുന്ന മുസ് ലിം സംഘടനകള്‍ക്കിടയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കാന്തപുരം വിഭാഗം ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത് സിപിഎമ്മിന് തിരിച്ചടിയായി. എസ്എസ്എഫും എസ്‌വൈഎസും പരസ്യമായി തന്നെ രംഗത്ത് വന്നു. ഇതേ തുടര്‍ന്നാണ് എപി വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് സര്‍ക്കാരിനെ കടന്നാക്രമിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഒപ്പം സംഘടനയുടെ ശക്തമായ എതിര്‍പ്പ് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.

സംവരണ വിഷയത്തില്‍ മുന്‍പൊരിക്കലും ഇടപെട്ടിട്ടില്ലാത്ത സമസ്ത ഇത്തവണ വിപുലമായ ആലോചനകളാണ് നടത്തുന്നത്. സംവരണം സംബന്ധിച്ച് പഠനം നടത്തിയവരുമായും നിയമ വിദഗ്ധരുമായുമെല്ലാം സംഘടന നിയോഗിച്ച സമിതി കൂടിക്കാഴ്ചകള്‍ തുടരുകയാണ്.

അതേസമയം, മുസ് ലിം സംഘടനകളുടെ എതിര്‍പ്പ് വര്‍ഗീയമായി തിരിച്ചുവിടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സംവരണ വിഷയത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനാവാത്ത സിപിഎം വിഷയം വര്‍ഗീയമായി നേരിടാനാണ് ശ്രമിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.