ഇന്തോനീസ്യയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പ്രാദേശികസമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.17നായിരുന്നു ഭൂകമ്പം. ഇതുവരെ പരിക്കോ നാശനഷ്ടമോ സംബന്ധിച്ച് റിപോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ലെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2019-11-15 02:43 GMT

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ വടക്കന്‍ മലുക്കു സ്വീപുകള്‍ക്കു സമീപം ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശികസമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.17നായിരുന്നു ഭൂകമ്പം. ഇതുവരെ പരിക്കോ നാശനഷ്ടമോ സംബന്ധിച്ച് റിപോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ലെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്തോനീസ്യയിലെ തുറമുഖനഗരമായ ടെര്‍നേറ്റ് ദ്വീപില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയും 134 കിലെമീറ്റര്‍ ആഴത്തിലുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്തോനീസ്യന്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ശക്തമായ പ്രകമ്പനമുണ്ടായതിനെത്തുടര്‍ന്ന് ദ്വീപുകളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി സുരക്ഷിതസ്ഥാനത്തേക്ക് പാലായനം ചെയ്യുകയാണ്. സുലവേസി, ഹല്‍മഹേര ദ്വീപുകളില്‍ സമാനമായ പ്രകടമ്പനമുണ്ടായെങ്കിലും അപകടകരമായ തിരമാലകള്‍ കരയിലെത്താനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ പറഞ്ഞു. ഭൂചലനത്തെത്തുടര്‍ന്നുള്ള പ്രകമ്പനം ഏറെനേരം നീണ്ടുനിന്നതായും ആളുകള്‍ വടക്കന്‍ മാളുക്കിലെ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് ഓടിപ്പോയതായും പ്രദേശവാസികളും പ്രാദേശിക മാധ്യമങ്ങളും വ്യക്തമാക്കി. പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്ററിനുള്ളില്‍ അപകടകരമായ തിരമാലകളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.  

Tags:    

Similar News