'അപകട മുന്നറിയിപ്പ് പലപ്പോഴും ലഭിക്കുന്നില്ല, ബങ്കറുകളില്‍ മനുഷ്യര്‍ മരിച്ചുവീഴുന്നു'; ഇസ്രായേലില്‍ നിന്ന് മടങ്ങിയെത്തിയ മാധ്യമപ്രവര്‍ത്തകന്‍

Update: 2026-03-08 05:00 GMT

ന്യൂ ഡല്‍ഹി: ഇസ്രായേലിലെ കൊട്ടിഘോഷിച്ച സുരക്ഷ സംവിധാനങ്ങള്‍ വന്‍ പരാജയമാണെന്ന് ഇസ്രായേലില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബ്രജ് മോഹന്‍ സിങ്. 'പുറത്തറിയുന്നതല്ല, ഇസ്രായേലിലെ സ്ഥിതി, ബങ്കറുകളില്‍ പോലും മനുഷ്യര്‍ മരിച്ചുവീഴുന്നു. മരണസംഖ്യയും നഷ്ടങ്ങളും സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്' ബ്രജ് മോഹന്‍ പറഞ്ഞു. ഇസ്രായേലില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് അവിടെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. സുരക്ഷാ സംവിധാനങ്ങളുടെ പരാജയത്തെക്കുറിച്ചും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. 100 അടി താഴ്ചയുള്ള ബങ്കറുകള്‍ സുരക്ഷിതമാണെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നും അത്തരം ബങ്കറുകള്‍ക്കുള്ളില്‍ പോലും ആളുകള്‍ മരിച്ചുവീഴുന്നത് താന്‍ നേരിട്ട് കണ്ടുവെന്നും അദേഹം പറഞ്ഞു. പലപ്പോഴും ഇറാനിയന്‍ മിസൈലുകള്‍ പതിക്കുന്നതിന് മുന്‍പ് അപകട മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ പോലും മുഴങ്ങാറില്ല. തെല്‍ അവീവിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും ബ്രജ് മോഹന്‍ സിങ് വ്യക്തമാക്കി.

യുദ്ധസാഹചര്യത്തില്‍ ഇസ്രായേല്‍ സൈന്യത്തിന് വിരുദ്ധമായ വാര്‍ത്തകള്‍ പുറത്തുവിടുന്നത് അസാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രായേലിലെ വാര്‍ത്താ ഏജന്‍സികള്‍ക്കും വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും മേല്‍ സൈനിക സെന്‍സര്‍മാര്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സൈന്യത്തിന്റെ അനുമതി വാങ്ങേണ്ടി വരുന്നുണ്ടെന്നും, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പല പ്രധാന വിവരങ്ങളും വെട്ടിമാറ്റുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സത്യസന്ധമായ വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ശ്രമിക്കുന്നവര്‍ ഭീഷണിയും നിരീക്ഷണവുമാണ് നേരിടുന്നത്.

അധിനിവേശ പ്രദേശങ്ങളിലെ യഥാര്‍ത്ഥ ചിത്രം ലോകത്തിന് മുന്നിലെത്താതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനോ വിവരങ്ങള്‍ ശേഖരിക്കാനോ അനുവാദമില്ലാത്ത അവസ്ഥയാണുള്ളത്. ഇത്തരം നിയന്ത്രണങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും മാധ്യമസ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്നും, വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടാണ് പുറംലോകത്തേക്ക് എത്തുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.

ആശുപത്രികള്‍ സന്ദര്‍ശിക്കാനോ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനോ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല. മിസൈലുകള്‍ പതിച്ച ലൊക്കേഷന്‍ പോലും അധികൃതര്‍ രഹസ്യമായി വെക്കുകയാണ്. നാല് വീടുകള്‍ തകര്‍ന്ന് ഒട്ടേറെപ്പേര്‍ മരിച്ച സ്ഥലത്ത് പോലും ഒരാള്‍ മാത്രമാണ് മരിച്ചതെന്ന രീതിയിലാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.




Tags: