കോടതി ഇടപെട്ടു; ക്രൈസ്തവ സഭാ അനാഥാലയത്തില്‍നിന്ന് കുട്ടികളെ ഒഴിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു
ഭോപാല്‍: മധ്യപ്രദേശില്‍ ക്രൈസ്തവസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍നിന്ന് കുട്ടികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞു. സാഗര്‍ രൂപതയ്ക്ക് കീഴിലുള്ള ശ്യാംപൂരിലെ സെന്റ് ഫ്രാന്‍സിസ് അനാഥാലയത്തിലെ 44 അന്തേവാസികളെ ഒഴിപ്പിക്കാനാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും പോലിസുമെത്തിയത്. കുട്ടികളടക്കം പ്രതിഷേധമുയര്‍ത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ നടപടിയുമായി മുന്നോട്ടുപോവുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഒഴിപ്പിക്കുന്നതില്‍നിന്ന് കോടതി ഉദ്യോഗസ്ഥരെ വിലക്കി.
രജിസ്‌ട്രേഷനില്ലാതെയാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ചാണ് പോലിസുമായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഉച്ചഭക്ഷണം പോലും കഴിക്കാന്‍ അനുവദിക്കാതെ കുട്ടികളെ ഇവിടെനിന്ന് ഒഴിപ്പിക്കാനായിരുന്നു നീക്കം. ഇതിനെതിരേ കുട്ടികളും ജീവനക്കാരും പ്രതിഷേധിച്ചു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയിട്ടും നടപടിയുമായി മുന്നോട്ടുപോവാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. തുടര്‍ന്ന് വൈകീട്ടോടെ കോടതി ഉത്തരവിന്റെ പകര്‍പ്പ് എത്തിച്ചതോടെയാണ് ഇവര്‍ ഇവിടെനിന്ന് പിരിഞ്ഞുപോവാന്‍ തയ്യാറായത്.
അനാഥാലയത്തിനെതിരേ നേരത്തെ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവിടെ ബീഫ് വിളമ്പുന്നുണ്ടെന്നും കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുണ്ടെന്നും ആരോപിച്ചായിരുന്നു ഹിന്ദുത്വ കാംപയിന്‍. ഇതിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുട്ടികളെ ഒഴിപ്പിക്കാനെത്തിയത്. അതേസമയം, ഏതു സാഹചര്യത്തിലാണ് കുട്ടികളെ അനാഥാലത്തില്‍നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റുന്നതെന്ന് മധ്യപ്രദേശ് ഹൈക്കോടതി ബെഞ്ച് ചോദിച്ചു. കടുത്ത ശൈത്യത്തിനിടയിലും കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുമ്പോഴും കുട്ടികളെ കേന്ദ്രത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും ശിശുക്ഷേമ സമിതിയോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ട് ആഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്.
ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഭയാനകമായ ഒരു സാഹചര്യമായിരുന്നു ഇതെന്ന് സാഗര്‍ രൂപതയിലെ ശ്യാംപൂരിലുള്ള സെന്റ് ഫ്രാന്‍സിസ് സേവാധാം ഓര്‍ഫനേജ് ഡയറക്ടര്‍ ഫാദര്‍ സിന്റോ വര്‍ഗീസ് പറഞ്ഞു. ജനുവരി 6 ന് ഉച്ചയ്ക്ക് 1 മണിയോടെ വാഹനങ്ങളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരുസംഘം വന്ന് ഞങ്ങളുടെ കുട്ടികളെ അവരോടൊപ്പം പോവാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കുട്ടികളെ മാറ്റുന്നത് ഏത് സാഹച്യത്തിലാണ് മാറ്റുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അനാഥാലയം നടത്താനുള്ള നിയമപരമായ ലൈസന്‍സ് 2020ല്‍ കാലഹരണപ്പെട്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നിരുന്നാലും ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ 2020 മുതല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് അനാഥാലയത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചനയാണിതെന്നും ഫാദര്‍ വര്‍ഗീസ് പറഞ്ഞു.

