കൊവിഡ് നിയന്ത്രണത്തിന് അടച്ചുപൂട്ടലല്ല, അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്: ഡബ്ല്യുഎച്ച്ഒ ഇന്ത്യ തലവന്‍

ഡബ്ല്യുഎച്ച്ഒ ഒരിക്കലും യാത്രാ നിരോധനമോ ആളുകളുടെ സഞ്ചാരത്തിന് പൂര്‍ണ്ണമായ നിയന്ത്രണമോ ശുപാര്‍ശ ചെയ്യുന്നില്ല. പല തരത്തില്‍, അത്തരം സമീപനങ്ങള്‍ വിപരീത ഫലമുണ്ടാക്കാം.

Update: 2022-01-18 15:45 GMT

ന്യൂഡല്‍ഹി: ആളുകളുടെ സഞ്ചാരത്തിന് പൂര്‍ണ്ണമായ നിയന്ത്രണവും യാത്രാ നിരോധനവും പോലുള്ള സമീപനങ്ങള്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് കൊവിഡ് നിയന്ത്രിക്കുന്നതില്‍ വിപരീത ഫലമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി റോഡെറിക്കോ എച്ച് ഒഫ്രിന്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ജീവനും ഉപജീവനമാര്‍ഗവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇന്ത്യയിലും ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നാല് പ്രധാന ചോദ്യങ്ങളില്‍ നിന്നുള്ള തെളിവുകള്‍ വഴി നയിക്കപ്പെടണമെന്ന് പറഞ്ഞു. കൊവിഡ് പകര്‍ച്ചയുടെ വ്യതിയാനം, രോഗത്തിന്റെ തീവ്രത, വാക്‌സിനുകളുടെ ഫലപ്രാപ്തി, മുമ്പുള്ള കൊവിഡ് അണുബാധയുടെ അപകടസാധ്യത മനസ്സിലാക്കുകയും നിയന്ത്രണ നടപടികള്‍ പാലിക്കുകയും ചെയ്തതെങ്ങനെ എന്നീ നാല് ചോദ്യങ്ങള്‍ പ്രസക്തമാണ്.

ഡബ്ല്യുഎച്ച്ഒ ഒരിക്കലും യാത്രാ നിരോധനമോ ആളുകളുടെ സഞ്ചാരത്തിന് പൂര്‍ണ്ണമായ നിയന്ത്രണമോ ശുപാര്‍ശ ചെയ്യുന്നില്ല. പല തരത്തില്‍, അത്തരം സമീപനങ്ങള്‍ വിപരീത ഫലമുണ്ടാക്കാം. ജനസംഖ്യാ വിതരണത്തിലും ഭൂമിശാസ്ത്രപരമായ വ്യാപനത്തിലും വൈവിധ്യമുള്ള ഇന്ത്യ, അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള സമീപനം ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള ബുദ്ധിപരമായ പൊതുജനാരോഗ്യ സമ്പ്രദായമായി സ്വീകരിക്കണമെന്ന് ഓഫ്രിന്‍ ഒരു അഭിമുഖത്തില്‍ പിടിഐയോട് പറഞ്ഞു.

മഹാമാരി സാഹചര്യം, ലഭ്യമായ പൊതുജനാരോഗ്യ ശേഷികള്‍, സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം എന്നിവയെ ആശ്രയിച്ച്, വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സര്‍ക്കാരുകള്‍ അവരുടെ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar News