രാജ്യത്ത് മൂന്നാം തരംഗം ശമനത്തിലേക്ക്; പുതിയ കേസുകളും മരണസംഖ്യയും കുറഞ്ഞു

വിവിധ സംസ്ഥാനങ്ങളിലായി 6.97 ലക്ഷം പേരാണ് ചികിൽസയില്‍ കഴിയുന്നത്. 1.50 ലക്ഷം പേര്‍ പുതുതായി രോഗമുക്തി നേടി.

Update: 2022-02-11 17:03 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ശമനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 10 ശതമാനത്തിന് മുകളിലെത്തിയ ടിപിആര്‍ നാലായി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി 6.97 ലക്ഷം പേരാണ് ചികിൽസയില്‍ കഴിയുന്നത്. 1.50 ലക്ഷം പേര്‍ പുതുതായി രോഗമുക്തി നേടി. 657 മരണം കൊവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. കഴിഞ്ഞ ദിവസം പ്രതിദിന മരണം ആയിരത്തിന് മുകളിലായിരുന്നു. ഇതോടെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 5,07,177 ആയി.

രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തില്‍ രോഗശമനമുണ്ട്. നിലവില്‍ ഏറ്റവും അധിക സജീവ കേസുകള്‍ സംസ്ഥാനത്താണ്, 2.33 ലക്ഷം. രോഗികളുടെ എണ്ണം ഉയര്‍ന്ന് നിന്നിരുന്ന കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ ചികിൽസയില്‍ കഴിയുന്നവര്‍ ഒരു ലക്ഷത്തില്‍ താഴെയെത്തി.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 48.18 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 171.79 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.