24 മണിക്കൂറില്‍ 6767 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
മരണ നിരക്കില്‍ ഗുജറാത്താണ് രണ്ടാമത്. 829 പേരാണ് ഗുജറാത്തില്‍ മരിച്ചത്.
ന്യൂഡല്‍ഹി: ആശങ്കയുണർത്തി രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. 24 മണിക്കൂറില്‍ 6767 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. കഴിഞ്ഞ ദിവസം 6654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
147 മരണവും 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 73,560 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 54,440 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3867 പേര്‍ മരിക്കുകയും ചെയ്തു.
രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രതന്നെയാണ് മുന്നില്‍. 47190 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1577 പേരാണ് ഇവിടെ ഇതുവരെ മരണപ്പെട്ടത്. മരണ നിരക്കില്‍ ഗുജറാത്താണ് രണ്ടാമത്. 829 പേരാണ് ഗുജറാത്തില്‍ മരിച്ചത്. മധ്യപ്രദേശില്‍ 281 പേരും പശ്ചിമ ബംഗാളില്‍ 269 പേരും ഡല്‍ഹിയില്‍ 231 പേരും മരണമടഞ്ഞു.
രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്നാടാണ്. 15512 പേര്‍ക്ക് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 13664 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 12910 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും പ്രവാസികളാണ്.
രണ്ടാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ 24 മണിക്കൂറിലെ പുതിയ കേസുകൾ ശരാശരി രണ്ടായിരമായിരുന്നു. മൂന്നാം ഘട്ടത്തിൽ ഇത് നാലായിരമായി. നാലാംഘട്ടം ഒരാഴ്ച പിന്നിടുമ്പോൾ ഇത് ശരാശരി ഏഴായിരത്തിൽ എത്തി നിൽക്കുന്നു. ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തിൽ അമേരിക്കയും റഷ്യയും ബ്രസീലും മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.