തൃപ്പൂണിത്തുറയിൽ ഏഴായിരത്തോളം ബിജെപി വോട്ട് ചോർന്നു
ആർഎസ്എസ്-ബിജെപി സംഘടനാ സ്വാധീനമുള്ള ഈ മണ്ഡലത്തിൽ വോട്ടുകൾ യുഡിഎഫിന് പോയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കൊച്ചി: എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായിരുന്ന തൃപ്പൂണിത്തുറയിൽ ഏഴായിരത്തോളം ബിജെപി വോട്ട് ചോർന്നു. അവസാന റൗണ്ട് വരെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന മണ്ഡലത്തില്‍ വെറും 204 വോട്ടുകള്‍ക്കാണ് മുന്‍ മന്ത്രി കെ ബാബു സിറ്റിങ് എംഎല്‍എ എം സ്വരാജിനെ തോല്‍പിച്ചത്. ബിജെപി വോട്ടിലാണ് കെ ബാബു വിജയിച്ചു കയറിയത് ബിജെപി വോട്ടിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
എന്‍ഡിഎയ്ക്കും വേരോട്ടമുള്ള മണ്ഡലത്തില്‍ മുന്‍ പി എസ് സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനിലൂടെ ശക്തനായ സ്ഥാനാര്‍ഥിയെയാണ് ബിജെപിയും രംഗത്തിറക്കിയത്. ത്രികോണ മത്സരമാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍, വോട്ടെണ്ണലില്‍ ആദ്യാവസാനം ബാബു - സ്വരാജ് പോരാട്ടമാണ് കാണാനായത്.
2016 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ആയിരുന്ന തുറവൂർ വിശ്വംബരൻ അന്ന് നേടിയത് 29,843 വോട്ടായിരുന്നു. എന്നാൽ തുറവൂർ വിശ്വംബരനേക്കാൾ ശക്തനായ സ്ഥാനാർത്ഥിയായ കെഎസ് രാധാകൃഷ്ണന് വെറും 23756 വോട്ട് മാത്രമേ നേടാനായുള്ളു. ആർഎസ്എസ്-ബിജെപി സംഘടനാ സ്വാധീനമുള്ള ഈ മണ്ഡലത്തിൽ വോട്ടുകൾ യുഡിഎഫിന് പോയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അവസാനം വരെ ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഇടതു തരംഗം വീശിയ തിരഞ്ഞെടുപ്പിലെ തോല്‍വി സ്വരാജിനെയും സിപിഎമ്മിനെയും ഒരുപോലെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കെ ബാബു കോൺഗ്രസ് നേതൃത്വത്തിനെതിരേ രംഗത്ത് വന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
