ഓപ്പറേഷന്‍ കമല: കര്‍ണാടക മുഖ്യമന്ത്രിക്ക് തിരിച്ചടി; അന്വേഷണത്തിന് ഹൈക്കോടതി അനുമതി

അന്വേഷണം സ്‌റ്റേ ചെയ്ത 2019 ഫെബ്രുവരിയിലെ മുന്‍കാല ഉത്തരവ് തള്ളിയാണ് കോടതിയുടെ പുതിയ ഉത്തരവ്.

Update: 2021-03-31 18:15 GMT

ബെംഗളൂരു: സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ജെഡിഎസ് എംഎല്‍എയെ കൂറുമാറ്റാന്‍ അദ്ദേഹത്തിന്റെ മകന് പണവും പദവിയും വാഗ്ദാനം ചെയ്‌തെന്ന കേസില്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്‌ക്കെതിരേ അന്വേഷണത്തിന് ഹൈക്കോടതി അനുമതി. അന്വേഷണം സ്‌റ്റേ ചെയ്ത 2019 ഫെബ്രുവരിയിലെ മുന്‍കാല ഉത്തരവ് തള്ളിയാണ് കോടതിയുടെ പുതിയ ഉത്തരവ്.

ബിജെപി എംഎല്‍എ ശിവന്ന ഗൗഡയുടെ സാന്നിധ്യത്തില്‍, ഗുര്‍മിത്കലിലെ ദള്‍ എംഎല്‍എ നാഗന ഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാന്‍ അദ്ദേഹത്തിന്റെ മകന്‍ ശരണ ഗൗഡയ്ക്ക് മന്ത്രിപദവിയും 10 കോടി രൂപയും തിരഞ്ഞെടുപ്പു സഹായവും വാഗ്ദാനം ചെയ്‌തെന്ന പരാതിയിലാണ് കോടതി ഉത്തരവ്. നാഗന ഗൗഡയുടെ പരാതിയിലാണ് നടപടി.

യെദ്യൂരപ്പയുമായുള്ള സംഭാഷണം നാഗന ഗൗണ്ട റെക്കോഡ് ചെയ്യുകയും ഈ ശബ്ദ രേഖ പുറത്തുവിടുകയും ചെയ്തിരുന്നു. കുമാരസ്വാമിയായായിരുന്നു അന്ന് ഈ ശബ്ദരേഖ പുറത്തുവിട്ടത്. ശബ്ദരേഖ കര്‍ണാടകത്തില്‍ വലിയ വിവാദത്തിനായിരുന്നു വഴിവെച്ചിരുന്നു. ബിജെപി എംഎല്‍എ ശിവന്ന ഗൗഡ, ഹസന്‍ എംഎല്‍എയായ പ്രീതം ഗൗഡ, യെദ്യൂരപ്പയുടെ ഉപദേശകനായ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ മരാംകല്‍ എന്നിവരും കേസിലെ പ്രതികളാണ്. ശരണ ഗൗഡയുമായുള്ള കൂടിക്കാഴ്ചയുടെ സമയത്ത് ഇവര്‍ മൂവരും ഉണ്ടായിരുന്നതായും ശരണ ഗൗഡയ്‌ക്കേ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും പരാതിയില്‍ ഉണ്ട്.