"രാജ്യദ്രോഹക്കേസ്", ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യും, മറ്റന്നാൾ ഹാജരാകാൻ നോട്ടിസ് നൽകി
കഴിഞ്ഞ ദിവസം രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ പോലിസ് വീണ്ടും ചോദ്യം ചെയ്യും. മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലിസ് ഐഷയ്ക്ക് നോട്ടീസ് നൽകി. രാവിലെ 10.30ന് കവരത്തി പോലിസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടിസ്.
കഴിഞ്ഞ ദിവസം രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാൻ ഐഷയോട് പോലിസ് ആവശ്യപ്പെട്ടിരുന്നു. ലക്ഷദ്വീപ് എസ്എസ്പി ശരത് കുമാർ സിൻഹ ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ലക്ഷദ്വീപ് വിട്ടുപോവരുതെന്ന നിർദേശം പോലിസ് രേഖാമൂലം നൽകിയിട്ടില്ല. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇത് പ്രകാരമാണ് ആദ്യ തവണ വിട്ടയച്ചത്.