നീറ്റ് പരീക്ഷാ തട്ടിപ്പ്: റാക്കറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; പ്രതികള്‍ സീറ്റുകള്‍ വിറ്റത് 20 ലക്ഷം രൂപയ്ക്ക്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പ്രതികള്‍ നടത്തിയത് വന്‍ റാക്കറ്റെന്നാണ് കണ്ടെത്തല്‍. നീറ്റിന് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപയ്ക്കാണ് ഓരോ സീറ്റും വില്‍പ്പന നടത്തിയതെന്ന് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ കേസില്‍ ഇന്നലെ ഡല്‍ഹിയില്‍ നിന്ന് എട്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിദഗ്ധരായ പേപ്പര്‍ സോള്‍വര്‍മാരാണ് പരീക്ഷയ്ക്ക് ഹാജരായത്. അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോയടക്കം മാറ്റിയാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
സീറ്റിന് വാങ്ങുന്ന 20 ലക്ഷം രൂപയില്‍ അഞ്ചുലക്ഷം രൂപ വിദ്യാര്‍ഥിയായി ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷയെഴുതുന്നവര്‍ക്ക് നല്‍കും. ബാക്കിയുള്ളത് ഇടനിലക്കാരും മറ്റും പങ്കിടുകയാണ് ചെയ്യുന്നത്. 11 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്ററുകളിലാണ് നീറ്റ് പരീക്ഷയ്ക്കിടെ തട്ടിപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് കൂടൂതല്‍ അന്വേഷണം നടക്കുകയാണെന്ന് സിബിഐ അറിയിച്ചു. ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും തട്ടിപ്പ് വ്യാപിച്ചുകിടക്കുന്നതായി സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
സഫ്ദര്‍ജംഗില്‍ നിന്നുള്ള സുശീല്‍ രഞ്ജനാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ വിദ്യാര്‍ഥികളുമായി സംസാരിക്കും. ഇതില്‍ കോച്ചിങ് സ്ഥാപനങ്ങളുടെ പങ്കും അന്വേഷണത്തിന് കീഴില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഇതേ റാക്കറ്റിലുള്ളവര്‍ തന്നെ അറസ്റ്റിലായെന്നാണ് വിവരം. 13 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പല സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷം വിവിധ സെന്ററുകളില്‍ ഇവര്‍ പരീക്ഷയെഴുതിയെന്നാണ് കണ്ടെത്തല്‍. സിബിഐയുടെ എഫ്‌ഐആറില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നതും.