കേരളത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കൊവിഡ് വരുന്നു, ബാധിച്ചത് നിരവധിപേർക്ക്
വാക്സിനെടുത്തിട്ടും രോഗം വീണ്ടും വന്നവരിൽ ഏറെയും ആരോഗ്യ പ്രവർത്തകരാണ്.
തിരുവനന്തപുരം: നിലവിലെ വാക്സിനുകൾ കൊവിഡിനെ പ്രതിരോധിക്കാൻ ശേഷിയില്ലാത്തതാണോയെന്ന സംശയം വർധിക്കുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷവും നിരവധി പേർക്ക് രോഗം ബാധിച്ചതോടെയാണ് ഈ സംശയം ഉയർന്നുതുടങ്ങിയത്. എറണാകുളത്താണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ രോഗബാധ റിപോർട്ട് ചെയ്തത്.
ഇത്തരത്തിൽ പത്തനംതിട്ടയിൽ 60 പേർക്കാണ് രോഗം ബാധിച്ചത്. വാക്സിനെടുത്തെങ്കിലും കരുതൽ തുടരണമെന്ന വ്യക്തമായ സൂചനയാണ് ഇത് നൽകുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് പുറമേ ഓക്സ്ഫോർഡ്, സിനോഫാം വാക്സിനുകൾ സ്വീകരിച്ചവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ രോഗം ബാധിച്ച 44 പേർ കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ്. കൊവാക്സിൻ സ്വീകരിച്ച 10 പേർക്കും സിനോഫാം വാക്സിനെടുത്ത അഞ്ചുപേർക്കും ഓക്സ്ഫോർഡ് വാക്സിനെടുത്ത ഒരാൾക്കും രോഗം പിടിപെട്ടിട്ടുണ്ട്. രണ്ട് തവണ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപോർട്ട്.
വാക്സിനെടുത്തിട്ടും രോഗം വീണ്ടും വന്നവരിൽ ഏറെയും ആരോഗ്യ പ്രവർത്തകരാണ്. അതേസമയം, സംസ്ഥാനത്ത് പല ജില്ലകളിലും വാക്സിൻ ക്ഷാമം തുടരുകയാണ്. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ വാക്സിനേഷൻ നിറുത്തി. തിരുവനന്തപുരത്ത് 188 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്നത് 34 എണ്ണം മാത്രമാണ്.