ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരേ ഹിന്ദുത്വരുടെ ആക്രമണം; രണ്ടുമാസമായിട്ടും പ്രതികളെ അറസ്റ്റുചെയ്യാതെ പോലിസ്
രണ്ടുമാസം മുമ്പ് ഒക്ടോബര്‍ മൂന്നിനാണ് ഉത്തരാഖണ്ഡ് റൂര്‍ക്കിയിലെ ക്രിസ്ത്യന്‍ പള്ളിയിലേക്ക് ഇരുന്നൂറോളം വരുന്ന ഹിന്ദുത്വസംഘം ഇരച്ചുകയറിയത്. രാവിലെ 10 മണിയോടെ പള്ളിയില്‍ പ്രാര്‍ത്ഥനായോഗം നടക്കുന്നതിനിടയിലാണ് ഹിന്ദുത്വര്‍ ആക്രമണം നടത്തിയത്.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരേ ഹിന്ദുത്വര്‍ കൂട്ടം ചേര്‍ന്ന് ആക്രമണം നടത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റുചെയ്യാതെ പോലിസ് ഒളിച്ചുകളി തുടരുന്നു. തീവ്ര ഹിന്ദുത്വ ഗ്രൂപ്പില്‍പ്പെട്ടവരും ബിജെപി ബന്ധമുള്ളവരും ആക്രമണത്തില്‍ പങ്കാളികളായതിനാലാണ് പോലിസ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് ആക്രമണത്തിനിരയായവര്‍ ആരോപിക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് സപ്തംബര്‍ മുതല്‍ ഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരേ ആക്രമണം നടത്തിവരികയാണ്. ഇതിന്റെ തുടര്‍ച്ചയെന്നാണമാണ് ഉത്തരാഖണ്ഡിലെ ആക്രമണവുമുണ്ടായത്.
രണ്ടുമാസം മുമ്പ് ഒക്ടോബര്‍ മൂന്നിനാണ് ഉത്തരാഖണ്ഡ് റൂര്‍ക്കിയിലെ ക്രിസ്ത്യന്‍ പള്ളിയിലേക്ക് ഇരുന്നൂറോളം വരുന്ന ഹിന്ദുത്വസംഘം ഇരച്ചുകയറിയത്. രാവിലെ 10 മണിയോടെ പള്ളിയില്‍ പ്രാര്‍ത്ഥനായോഗം നടക്കുന്നതിനിടയിലാണ് ഹിന്ദുത്വര്‍ ആക്രമണം നടത്തിയത്. പള്ളിയില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ചുവരില്‍നിന്ന് കുരിശ് വലിച്ച് താഴെയിട്ട് കഷണങ്ങളാക്കി. ആക്രമണത്തില്‍ നിരവധി വിശ്വാസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളുടെ പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മണിക്കൂറുകളോളമാണ് ഹിന്ദുത്വര്‍ പള്ളിയില്‍ ആക്രമണം അഴിച്ചുവിട്ടത്.
അക്രമികളുടെ പേരെടുത്ത് എഫ്‌ഐആറില്‍ പരാമര്‍ശമുണ്ടെങ്കിലും ആരെയും അറസ്റ്റുചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പള്ളിയായ 'ഹൗസ് ഓഫ് പ്രയര്‍' നടത്തുന്ന സാധന പോര്‍ട്ടര്‍ ആണ് നല്‍കിയ പരാതിയിലാണ് പ്രതികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവ് പാസ്റ്റര്‍ ഡി ആര്‍ ലാന്‍സ് കൊവിഡ് ബാധിച്ച് ആദ്യതരംഗത്തില്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് സാധന പോര്‍ട്ടറും മകളും ചേര്‍ന്ന് പള്ളി നടത്തിപ്പ് ഏറ്റെടുത്തത്. അക്രമികള്‍ കുരിശ് തകര്‍ത്തതിന് പുറമെ അന്തരിച്ച ഭര്‍ത്താവിന്റെ ഛായാചിത്രവും നിലത്തിട്ട് ചവിട്ടിയെന്ന് സാധനാ പോര്‍ട്ടര്‍ പ്രതികരിച്ചു. ആക്രമണം നടത്തിയവരില്‍ പലരും ദീര്‍ഘകാലമായി തന്റെ അയല്‍വാസികളാണ്.
ഉത്തരാഖണ്ഡിലെ ഭരണകക്ഷിയായ പ്രാദേശിക ബിജെപിയുമായി ബന്ധപ്പെട്ട മൂന്ന് പേരെങ്കിലും എഫ്‌ഐആറില്‍ പ്രതികളായിട്ടുണ്ട്. ബിജെപി മഹിളാ മോര്‍ച്ച നേതാവായ സീമ ഗോയലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് സാധനാ പോര്‍ട്ടറുടെ മകള്‍ ഈവ പറയുന്നു. ജനക്കൂട്ടത്തെ ഇവരാണ് നയിച്ചതെന്ന് ഈവ പറയുന്നു. സംഭവസ്ഥലത്തുനിന്ന് അഞ്ച് മിനിറ്റ് മാത്രം ദൂരത്തിലാണ് സീമ ഗോയല്‍ താമസിക്കുന്നത്. അതേസമയം, സംഭവത്തോട് കാമറയില്‍ പ്രതികരിക്കാന്‍ സീമ ഗോയല്‍ വിസമ്മതിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. അക്രമത്തില്‍ തനിക്ക് പങ്കില്ലെന്നാണ് അവരുടെ നിലപാട്.
ഉത്തരാഖണ്ഡിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് പ്രാദേശിക ബിജെപി എംഎല്‍എ പ്രദീപ് ബത്ര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ സീമ ഗോയലുമുണ്ട്. എഫ്‌ഐആറില്‍ പേരുള്ള സാഗര്‍ ഗോയല്‍ ബിജെപി യുവമോര്‍ച്ച നേതാവാണ്. അദ്ദേഹവും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നവംബര്‍ രണ്ടിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി കൂടിക്കാഴ്ച നടത്തിയതായി ഗോയലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേസിനെക്കുറിച്ച് പ്രതികരണം ആരായാന്‍ പോയെങ്കിലും ഗോയല്‍ വസതിയിലുണ്ടായിരുന്നില്ല. എഫ്‌ഐആറില്‍ പേരുള്ള മറ്റൊരു പ്രാദേശിക ബിജെപി നേതാവ് ധീര്‍ സിങ്ങും അക്രമത്തിലുള്ള പങ്ക് നിഷേധിച്ചു.
ധീര്‍ സിങ് തന്നെ മര്‍ദ്ദിക്കുകയും ജാതീയ അധിക്ഷേപം നടത്തുകയും ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തതായി ക്രിസ്ത്യന്‍ വിശ്വാസിയായ അജിത് ആരോപിച്ചു. എന്നാല്‍, ധീര്‍ സിങ് ഇത് തള്ളിക്കളയുകയാണ്. എനിക്ക് 56 വയസ്സായി. എനിക്ക് എങ്ങനെ അക്രമത്തില്‍ ഏര്‍പ്പെടാന്‍ കിയും? എനിക്ക് ഡിസ്‌കിന് പ്രശ്‌നമുണ്ട്- ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ നടുവ് വേദനയ്ക്ക് ചികില്‍സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടുമാസമായിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിവേക് കുമാറിനോട് ചോദിച്ചപ്പോള്‍ 'അന്വേഷണം തുടരുകയാണ്- എന്ന മറുപടിയാണ് ലഭിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
പുറത്തുവരുന്ന വസ്തുതകള്‍ അനുസരിച്ച് ഞങ്ങള്‍ നടപടിയെടുക്കും. എന്നാല്‍, സംഭവത്തോട് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പോലിസിന്റെ നിഷ്‌ക്രിയത്വം പ്രതികളായ ബിജെപി പ്രവര്‍ത്തകരുടെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. 2022 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2018ല്‍ നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കിയ ഭരണകക്ഷിയായ ബിജെപി ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് നിയമവിരുദ്ധ മതപരിവര്‍ത്തനം.