കൊവിഡ് മുക്തരിൽ പ്രതിരോധ ശേഷി മാസങ്ങളോളം നിലനിൽക്കും

ശരീരത്തിൽ ആദ്യമായി വൈറസ് കടന്നു കൂടുമ്പോൾ രോഗപ്രതിരോധവ്യവസ്ഥ ഹ്രസ്വകാല പ്ലാസ്മ കോശങ്ങൾ രൂപപ്പെടുത്തി ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. രോഗ ബാധയുണ്ടായി 14 ദിവസത്തിനകം ഇത് രക്തത്തിൽ കാണപ്പെടുന്നു.

Update: 2020-10-15 04:40 GMT

കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ രോഗ പ്രതിരോധശേഷി കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനിൽക്കുമെന്നു പഠനം. അമേരിക്കയിലെ അരിസോണ സർവകലാശാലയിലെ ഗവേഷകരാണ് രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനിൽക്കുന്നതായി കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച ആറായിരത്തോളം ആളുകളിലെ ആന്റിബോഡി ഉത്പാദനം അടിസ്ഥാനമാക്കിയാണ് പഠനം. രോഗം പിടിപെട്ട് അഞ്ച് മുതൽ ഏഴ് മാസങ്ങൾ വരെയും ഉയർന്ന അളവിലുള്ള ആന്റിബോഡി ശരീരത്തിൽ ഉത്പാദിക്കപ്പെടുന്നതായി പഠനത്തിൽ കണ്ടെത്തി. ഏഴ് മാസം മുൻപ് വരെ രോഗം സ്ഥിരീകരിച്ചവരെയാണ് പഠനത്തിന് വിധേയമാക്കിയത്.

ഇന്ത്യൻ വംശജനും അരിസോണയിലെ അസോസിയേറ്റ് പ്രഫസറുമായ ദീപ്ത ഭട്ടാചാര്യയുടെയും പ്രഫസർ ജാങ്കോ നിക്കോളിച്ച് സുഗിച്ചിൻ്റെ നേതൃത്വത്തിലായിരുന്നു പഠനം. 'കൊവിഡിനെതിരായ രോഗപ്രതിരോധ ശേഷി ഏറെനാൾ നിലനിൽക്കില്ലെന്നു നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് കണ്ടെത്താനായി നടത്തിയ പഠനത്തിൽ കുറഞ്ഞത് അഞ്ച് മാസമെങ്കിലും ശരീരത്തിൽ രോഗപ്രതിരോധ ശേഷി നിലനിൽക്കുന്നതായി കണ്ടെത്തി', ദീപ്ത ഭട്ടാചാര്യ വ്യക്തമാക്കി.

ശരീരത്തിൽ ആദ്യമായി വൈറസ് കടന്നു കൂടുമ്പോൾ രോഗപ്രതിരോധവ്യവസ്ഥ ഹ്രസ്വകാല പ്ലാസ്മ കോശങ്ങൾ രൂപപ്പെടുത്തി ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. രോഗ ബാധയുണ്ടായി 14 ദിവസത്തിനകം ഇത് രക്തത്തിൽ കാണപ്പെടുന്നു. ഇത് കൂടാതെ, ശരീരത്തിൽ ദീർഘകാല പ്ലാസ്മ കോശങ്ങൾ രൂപപെടുമെന്നും ഇവ ഉയർന്ന അളവിലുള്ള ആന്റിബോഡികൾ ശരീരത്തിൽ ഉത്പാദിപ്പിക്കുമെന്നും അങ്ങനെ ദീർഘ കാല രോഗ പ്രതിരോധശേഷി ഉണ്ടാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് സ്ഥിരീകരിച്ച ആളുകളിലെ ആന്റിബോഡിയുടെ അളവാണ് ഗവേഷകർ പരിശോധിച്ചത്. കുറഞ്ഞത് അഞ്ച് മുതൽ ഏഴ് മാസം വരെ രക്തത്തിൽ സാർസ്- കോവ് 2 ആന്റിബോഡികൾ ഉണ്ടാകുമെന്നു ഗവേഷകർ ഇതിലൂടെ കണ്ടെത്തി.

നേരത്തെയുള്ള പഠനങ്ങളിൽ രോഗ ബാധ ഉണ്ടായശേഷം വേഗത്തിൽ ആന്റിബോഡിയുടെ അളവ് കുറയുന്നതായിട്ടാണ് കണ്ടെത്തിയത്. എന്നാൽ ഇത് ഹ്രസ്വകാല പ്ലാസ്മ കോശങ്ങളെ അടിസ്ഥാനമാക്കിയുള്ള നിഗമനമാണെന്നും ദീർഘകാല പ്ലാസ്മ കോശങ്ങളെ കണക്കിലെടുത്തിട്ടില്ലെന്നും ദീപ്ത ഭട്ടാചാര്യ വ്യക്തമാക്കി. 

Tags:    

Similar News