ബെവ്കോ കാസര്‍കോട് വെയര്‍ഹൗസില്‍ സ്ഥിര നിയമനം നൽകിയത് 20 സജീവ സിപിഎം പ്രവര്‍ത്തകർക്ക്
സിപിഎം ഉദുമ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ വരുന്ന പനയാല്‍ ലോക്കല്‍ കമ്മിറ്റിയിലുള്‍പ്പെടുന്ന ബട്ടത്തൂര്‍, ബങ്ങാട്, പനയാല്‍, പെരുന്തട്ട, ഈലടുക്കം ബ്രാഞ്ചുകളില്‍ നിന്നുള്ളവരാണ് 20 പേരില്‍ മിക്കവരും.
കാസര്‍കോട്: പുറംകരാര്‍ തൊഴിലാളികളായ 426 പേരെ ബെവ്കോ ലാസ്റ്റ് ഗ്രേഡ് പോസ്റ്റിന് സമാനമായി സ്ഥിരപ്പെടുത്തിയപ്പോള്‍ കാസര്‍കോട് വെയര്‍ ഹൗസില്‍ നടന്നത് സിപിഎം സ്ഥിരപ്പെടുത്തല്‍. കാസര്‍കോട് സ്ഥിരപ്പെടുത്തിയ 20 പേർ പനയാല്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ സജീവ സിപിഎം പ്രവര്‍ത്തകരാണെന്ന് ഒരു സ്വകാര്യ ചാനൽ റിപോർട്ട് ചെയ്തു.
2014 ലാണ് ബെവ്കോ കാസര്‍കോട് വെയര്‍ഹൗസ് തുടങ്ങിയത്. 2016 ഒക്ടോബറില്‍ കാസര്‍കോട് ബങ്ങാടുള്ള ധനലക്ഷ്മി കുടുംബശ്രീ ലേബല്‍ ഒട്ടിക്കാന്‍ പുതിയ കരാര്‍ ഏറ്റെടുത്തു. ലേബല്‍ ഒട്ടിച്ച് തുടങ്ങി ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും 2018 ജൂണ്‍ മാസം 20 പേരേയും സ്ഥിരപ്പെടുത്തി. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റിനും സ്ഥിര നിയമനം കിട്ടിയതായാണ് വിവരം.
ലേബല്‍ ഒട്ടിച്ച് തുടങ്ങി വെറും ഒന്നരവര്‍ഷം കൊണ്ട് ലേബലിങ് സ്റ്റാഫായി ബെവ്കോയില്‍ സ്ഥിര നിയമനം നേടിയ കാസര്‍കോട് വെയര്‍ ഹൗസില്‍ ജോലി ചെയ്യുന്ന 20 പേരില്‍ 15 പേരും സിപിഎം അംഗങ്ങളോ സജീവ പ്രവര്‍ത്തകരോ ആണ്. അതായത് സിപിഎം ഉദുമ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ വരുന്ന പനയാല്‍ ലോക്കല്‍ കമ്മിറ്റിയിലുള്‍പ്പെടുന്ന ബട്ടത്തൂര്‍, ബങ്ങാട്, പനയാല്‍, പെരുന്തട്ട, ഈലടുക്കം ബ്രാഞ്ചുകളില്‍ നിന്നുള്ളവരാണ് 20 പേരില്‍ മിക്കവരും.
സ്ഥിര നിയമനം നേടിയവരില്‍ പലരും ഇപ്പോഴും വിവിധ രാഷ്ട്രീയ സംഘടനകളില്‍ സജീവമാണ്. വിരമിച്ച ഒരാളൊഴികെ 19 പേരും ബെവ്കോയിലെ സിഐടിയുവിന്‍റെ സജീവ പ്രവര്‍ത്തകരാണ്. രണ്ട് വര്‍ഷം പൂര്‍ത്തിയായവരെ മാത്രമാണ് സ്ഥിരപ്പെടുത്തിയതെന്നായിരുന്നു ബെവ്കോ വാദം. എന്നാൽ സ്ഥിരപ്പെടുത്തൽ തീയ്യതിയായ 07.06.2018 വരെ രണ്ട് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയെന്നതാണ് വിവരാവകാശ രേഖ പറയുന്നത്. നാലര കൊല്ലത്തിലധികം ജോലി ചെയ്തവരെ തഴഞ്ഞാണ് കാസര്‍കോട്ടെ സ്ഥിരപ്പെടുത്തൽ എന്നത് മറ്റൊരു യാഥാർത്ഥ്യം.
