കോഴിക്കോട് ബസ് സ്റ്റാന്റ് ബലക്ഷയം ചെന്നൈ ഐഐടി നിർദേശിക്കുന്ന ഏജൻസിയെ കൊണ്ട് പരിഹരിക്കും: മന്ത്രി ആന്റണി രാജു
കെടിഡിഎഫ്സിയാണ് ബിഒടി അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഭൂമിയിൽ ടെർമിനൽ പണിതത്. 2009-2015 കലയളവിലാണ് ടെർമിനലിന്റെ നിർമാണം നടന്നത്.
തിരുവനന്തപുരം: ചെന്നൈ ഐഐടി നിർദേശിക്കുന്ന ഏജൻസിയെ കൊണ്ട് തന്നെ കോഴിക്കോട് ബസ് സ്റ്റാന്റിന്റെ ബലക്ഷയം പരിഹരിക്കാൻ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സ്റ്റാന്റ് സമുച്ചയ നിർമ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരേ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് തന്നെ അന്വേഷണത്തിന് ഉത്തരവായതാണ്.
ബലപ്പെടുത്തുന്നതിൻറെ ഭാഗമായി ബസ് സ്റ്റാൻഡ് മാറ്റാൻ കെഎസ്ആർടിസി സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ ബസ് സ്റ്റാൻഡ് നിർമ്മാണം മുഴുവൻ നടന്നത് യുഡിഎഫ് കാലത്താണ്. ബലക്ഷയം പരിഹരിക്കാനുള്ള ചെലവുകൾ കെടിഡിഎഫ്സി വഹിക്കേണ്ടി വരും. ഐഐടി റിപോർട്ട് കൂടി വന്ന പശ്ചാത്തലത്തിൽ വിജിലൻസ് അന്വേഷണത്തിന് ഗൗരവം വർധിക്കുമെന്നും മന്ത്രി പറഞ്ഞു.
2009ലാണ് മാവൂർ റോഡിലെ കെഎസ്‌ആർടിസി സ്‌റ്റാൻഡ് പൊളിച്ച് ടെർമിനൽ നിർമാണം ആരംഭിക്കുന്നത്. കെടിഡിഎഫ്സിയാണ് ബിഒടി അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഭൂമിയിൽ ടെർമിനൽ പണിതത്. 2009-2015 കലയളവിലാണ് ടെർമിനലിന്റെ നിർമാണം നടന്നത്. 2009 മാർച്ച് മുതൽ 2011 സെപ്തംബർ വരെ നിർമാണക്കരാർ ഏറ്റെടുത്ത കെടിഡിഎഫ്സി ചെയർമാൻ സെൻകുമാർ ആയിരുന്നു.
നിർമാണത്തിന് മേൽനോട്ടം വഹിച്ച ചീഫ് എൻജിനിയറേയും രൂപകല്പനചെയ്ത ആർക്കിടെക്ടിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകി. 75 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിനും ടെർമിനലിനും ബലക്ഷയമുണ്ടായതായി പഠന റിപോർട്ട് വിരൽചൂണ്ടുന്നത് നിർമാണത്തിലെ ക്രമക്കേടുകളിലേക്കാണ്. കെടിഡിഎഫ്സിയെക്കൂടി പ്രതി സ്ഥാനത്ത് ചേർക്കാതെയുള്ള അന്വേഷണം നീതിപൂർവമായിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
