സഹപാഠിയെ പീഡിപ്പിച്ചെന്ന് പരാതി; ഗുവാഹത്തിയില്‍ ഐഐടി വിദ്യാര്‍ഥി അറസ്റ്റില്‍

ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥിയെയാണ് പെണ്‍കുട്ടിയുടെയും ഐഐടി അധികൃതരുടെയും പരാതിയില്‍ പോലിസ് അറസ്റ്റുചെയ്തത്

Update: 2021-04-04 13:08 GMT

ഗുവാഹത്തി: ഹോസ്റ്റലില്‍ കൊണ്ടുപോയി സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുവാഹത്തി ഐഐടി വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റുചെയ്തു. ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥിയെയാണ് പെണ്‍കുട്ടിയുടെയും ഐഐടി അധികൃതരുടെയും പരാതിയില്‍ പോലിസ് അറസ്റ്റുചെയ്തത്. മാര്‍ച്ച് 29നാണ് ഗുജറാത്ത് സ്വദേശിനിയായ പെണ്‍കുട്ടിയെ സഹപാഠിയായ വിദ്യാര്‍ഥി ഹോളി ആഘോഷത്തിനിടെ പീഡനത്തിനിരയാക്കിയത്.

ഹോളി ആഘോഷത്തിനായി ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോയ തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയെന്നും അബോധാവസ്ഥയിലായതോടെ പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനവിവരമറിഞ്ഞ ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പെണ്‍കുട്ടിയെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഐഐടി അധികൃതര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പ്രതിയെ അറസ്റ്റുചെയ്തു. കമ്രൂപ് ജില്ലയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അമിംഗോണിന്റെ മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായും ഉടന്‍ സുഖംപ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ ഐഐടിയിലെ ആഭ്യന്തര അന്വേഷണസമിതിയും വസ്തുതാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഐടി അധികൃതരും പരാതിയുമായി പോലിസിനെ സമീപിച്ചത്.

Tags:    

Similar News