ബനാറസ് സര്‍വകലാശാലയിലെ കൂട്ടബലാല്‍സംഗം: പ്രതികളായ ബിജെപിക്കാരുടെ വീടുകള്‍ ബുള്‍ഡോസര്‍ ചെയ്യാത്തതെന്തേ...?; പ്രതിഷേധവുമായി കോണ്‍ഗ്രസ്(വീഡിയോ)

Update: 2024-01-02 16:23 GMT
ലഖ്‌നോ: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഐഐടി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ബുള്‍ഡോസര്‍ ചെയ്യാത്തതെന്തെന്ന ചോദ്യവുമായി കോണ്‍ഗ്രസ് പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. പ്രതിഷേധത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലിസുമായി ഏറ്റുമുട്ടി. പ്രതികളെ സംരക്ഷിക്കാന്‍ ബിജെപി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബലാല്‍സംഗക്കേസില്‍ കാശിയിലെ ബിജെപി ഐടി സെല്‍ കണ്‍വീനര്‍ കുനാല്‍ പാണ്ഡെ(28), കോ കണ്‍വീനര്‍ സാക്ഷാം പട്ടേല്‍(20), അഭിഷേക് ചൗഹാന്‍(22) എന്നിവരെയാണ് മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനാണ് 20കാരിയായ വിദ്യാര്‍ഥിനിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ട ബലാല്‍സംഗം ചെയ്തത്. സംഭവം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തത്. കാംപസില്‍ വന്‍ പ്രതിഷേധം ഉയരുകയും വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളോളം കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. നവംബര്‍ രണ്ടിന് രാത്രി ഹോസ്റ്റലില്‍ നിന്ന് നടക്കാനിറങ്ങിയ പെണ്‍കുട്ടിക്കൊപ്പം സഹപാഠിയായ പുരുഷ സുഹൃത്തും ഉണ്ടായിരുന്നു. ഇരുവരും കര്‍മന്‍ബീര്‍ ബാബ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴാണ് ബൈക്കിലെത്തിയ പ്രതികള്‍ സുഹൃത്തിനെ പ്രിടിച്ചുമാറ്റി സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ആക്രമിച്ചത്. പ്രതികള്‍ യുവതിയുടെ വസ്ത്രമുരിഞ്ഞ് വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയെന്നാണ് പരാതിക്കാരിയുടെ ആരോപണം. അതിനിടെ, പ്രതികള്‍ക്ക് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്.

 

Demanding bulldozer action against accused in the IIT-BHU gangrape case, #Congress workers hold protest in #Varanasi, #UttarPradesh. Three accused were arrested by #VaranasiPolice on 31 December 2023.#IITBHU #BHUCampus #BJPITCell #GangRape #BHU_गैंग_रेप_के_आरोपी_गिरफ्तार pic.twitter.com/XUeGPmT9KX

ഇതിനു പിന്നാലെയാണ് പ്രതികളെ സംരക്ഷിക്കുന്ന നടപടിക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. 'പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവര്‍ അടുത്ത കവലയില്‍ യമരാജിനെ(മരണത്തിന്റെ ദൈവം) നേരിടുമെന്ന് യോഗി സര്‍ക്കാര്‍ പറയുന്നു. അപ്പോള്‍ 60 ദിവസം യമരാജ് എവിടെയായിരുന്നു? ഇപ്പോള്‍, ബുള്‍ഡോസറുകള്‍ അവരുടെ വീടുകളില്‍ ഉണ്ടായിരിക്കണം. ഇതെല്ലാം ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്നുള്ള ഞങ്ങളുടെ ആവശ്യങ്ങളാണെന്നു കോണ്‍ഗ്രസ് നേതാവ് രാഘവേന്ദ്ര ചൗബേ പറഞ്ഞു. 'നിലവിലെ സര്‍ക്കാര്‍ ബലാല്‍സംഗികളെ സംരക്ഷിക്കുന്നു. മൂന്ന് പ്രതികളും വാരണാസിയിലെ ബിജെപിയുടെ ഐടി സെല്ലിലെ അംഗങ്ങളാണ്. സിസിടിവി ദൃശ്യങ്ങള്‍ വന്നതിന് ശേഷവും ബിജെപി തങ്ങളുടെ ഐടി സെല്‍ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റം നല്‍കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വൈഭവ് ത്രിപാഠി പറഞ്ഞു.

Tags:    

Similar News