സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഐജി

മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ഒരു കാരണവശാലം അംഗീകരിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പോലിസ് പുനപരിശോധിക്കണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു.

Update: 2019-11-02 10:15 GMT

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചതിന് പിടിയിലായ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പിടിച്ചെടുത്ത ലഘുലേഖയുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐജി അശോക് യാദവ്. ലഘുലേഖകളുമായി പിടിയിലായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വിവാദമായ സാഹചര്യത്തിലാണ് കേസെടുത്ത പന്തീരങ്കാവ് സ്‌റ്റേഷനിലേക്ക് ഡിജിപിയുടെ നിര്‍ദേശപ്രകാരം ഐജി നേരിട്ട് എത്തിയത്.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിടിയിലായ രണ്ട് പേര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതെന്ന് ഐജി അശോക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പോലിസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുഎപിഎ പിന്‍വലിക്കേണ്ടതില്ലെന്നും ഐജി വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ഐജി പറഞ്ഞു.

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ ഇന്നലെ വൈകിട്ടാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടെന്നും പോലിസ് പറയുന്നു.

പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെ അതിശക്തമായി വിമര്‍ശിക്കുന്ന ലഘുലേഖയില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായിരുന്നതെന്ന് പോലിസ് പറയുന്നു. എതിര്‍ക്കുന്നവരെയെല്ലാം കൊന്നു തള്ളുന്ന മോദി-പിണറായി സര്‍ക്കാരുകള്‍ ഒരേ നയമാണ് പിന്തുടരുന്നതെന്നും ലഘുരേഖയിലുണ്ട്.

പന്തീരാങ്കാവ് പോലിസ് സ്‌റ്റേഷനിലുള്ള യുവാക്കളെ പോലിസ് ചോദ്യം ചെയ്തു വരികയാണ്. യുവാക്കള്‍ അറസ്റ്റിലായതിന് പിന്നാലെ സിപിഎം പ്രാദേശികജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരുന്നു. വിവിധ ഓദ്യോഗിക പരിപാടികള്‍ക്കായി കോഴിക്കോട് നഗരത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും കെ അജിതയ്ക്കുമൊപ്പം പോലിസ് കസ്റ്റഡിയിലുള്ള അലന്‍ ഷുഹൈബിന്റേയും മാതാപിതാക്കള്‍ നേരില്‍ കണ്ടു. താഹ ഫസലിന്റെ മാതാപിതാക്കളും പിന്നീട് മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചു.

അലന്റെ മാതാവ് സബിതയും പിതാവും സിപിഎം മീഞ്ചന്ത മിനി ബൈപ്പാസ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഷുഹൈബുമാണ് മുഖ്യമന്ത്രിയെ കണ്ടത്. അലന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സിപിഎം ബ്രാഞ്ച് അംഗമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട സബിത പറഞ്ഞു. ലഘുലേഖ കൈവശം വയ്ക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ലെന്നും നാളെ ഇത് ആര്‍ക്കും സംഭവിക്കാമെന്നും അവര്‍ പറഞ്ഞു. താഹയ്ക്ക് മാവോയിസ്റ്റുകളുമായി യാതൊരു ബന്ധവുമില്ലെന്ന് ഇയാളുടെ ബന്ധുക്കളും പറയുന്നു.

അതേസമയം മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ഒരു കാരണവശാലം അംഗീകരിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായവര്‍ മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തിയിരുന്നോ എന്ന കാര്യം പാര്‍ട്ടി അന്വേഷിക്കുമെന്നും അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പി മോഹനന്‍ പറഞ്ഞു. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പോലിസ് പുനപരിശോധിക്കണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു.

Tags: