'രാഹുല്‍ സത്യവാങ്മൂലം നല്‍കുന്നില്ലെങ്കില്‍ മാപ്പു പറയണം': തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-08-09 17:15 GMT


ന്യൂഡല്‍ഹി:
വോട്ടര്‍ പട്ടിക ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ മാപ്പു പറയണമെന്ന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍. കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഉള്‍പ്പെട്ട കത്ത് രാഹുലിന് അയക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം, രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്കണം എന്നാവശ്യപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ചോദിച്ചു. വോട്ടര്‍ പട്ടിക തട്ടിപ്പ് മറയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കള്ളനെ കാണിച്ചു കൊടുത്തിട്ടും കമ്മീഷന്‍ സത്യവാങ്മൂലം ചോദിക്കുകയാണെന്ന് രാഹുല്‍ പരിഹസിച്ചു.

രാഹുല്‍ ഗാന്ധി ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടിയുള്ള പ്രക്ഷോഭം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തിങ്കളാഴ്ച എഐസിസി ഭാരവാഹികളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് അടുത്ത നടപടികള്‍ തീരുമാനിക്കും. ഇന്ത്യ സഖ്യ നേതാക്കള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം ഈ മാസം 16 മുതല്‍ രാഹുലും തേജസ്വി യാദവും ചേര്‍ന്ന് ബീഹാറിലെ നൂറ് നിയമസഭ സീറ്റുകളിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കും. സപ്തംബര്‍ ഒന്നിന് പാറ്റ്‌നയില്‍ നടക്കുന്ന മഹാറാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും അടക്കമുള്ള കക്ഷികള്‍ പങ്കു ചേരാനാണ് സാധ്യത.

വിഷയത്തില്‍ കോടതിയെ സമീപിക്കും മുമ്പ് കര്‍ണ്ണാടക സര്‍ക്കാരിനെ കൊണ്ട് അന്വേഷണം പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 16ന് കര്‍ണ്ണാടക മന്ത്രിസഭ യോഗം ചേര്‍ന്ന് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് ആലോചിക്കും. രാഹുല്‍ ഗാന്ധിയുടെ നീക്കം ചീറ്റിയെന്ന് പ്രതികരിക്കുന്ന ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തമായി ന്യായീകരിക്കുകയാണ്. നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്കാന്‍ മടിക്കുന്നതെന്തിനെന്ന ചോദ്യം ബിജെപി ആവര്‍ത്തിച്ചു