ശശികലയുടെ 300 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു; ആദായനികുതി വകുപ്പ് നടപടി തുടങ്ങി

Update: 2020-09-02 08:02 GMT

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന വി കെ ശശികലയുടെ 300 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആദായ നികുതി വകുപ്പ് നടപടി തുടങ്ങി. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള ജയലളിതയുടെ വീടായ വേദനിലയത്തിനു സമീപം ശശികല നിര്‍മിക്കുന്ന ബംഗ്ലാവ് ഉള്‍പ്പെടെ 65 ആസ്തികളാണ് കണ്ടുകെട്ടാന്‍ നീക്കം നടക്കുന്നത്. ഇതിനു മുന്നോടിയായി ശശികലയുടെ ബിനാമി കമ്പനികള്‍ക്കും വിവിധ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ആദായനികുതി വകുപ്പിന്റെ ബിനാമി നിരോധന യൂനിറ്റ് നോട്ടീസ് അയച്ചു. അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതയാവുന്ന ശശികലയുടെ രാഷ്ട്രീയപ്രവേശം തടയാന്‍ എഐഎഡിഎംകെ നടത്തുന്ന നീക്കമാണിതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

    നിലവില്‍, വി കെ ശശികല അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബെംഗളൂരു അഗ്രഹാര ജയിലില്‍ നാശിക്ഷ അനുഭവിക്കുകയാണ്. ഇവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ താമസിക്കാന്‍ വേണ്ടിയാണ് വീട് നിര്‍മിക്കുന്നതെന്നാണു സൂചന.

    പോയസ് ഗാര്‍ഡനു പുറമേ ചെന്നൈയിലെ ആലന്തൂര്‍, താംബരം, ഗുഡുവാഞ്ചേരി, ശ്രീപെരുമ്പത്തൂര്‍ എന്നിവിടങ്ങളിലെ സ്വത്തുക്കളും കണ്ടുകെട്ടുന്നുണ്ട്. ശ്രീ ഹരിചന്ദന എസ്റ്റേറ്റ്സ് എന്ന ബിനാമി സ്ഥാപനത്തിന്റെ മറവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. ഇത്രയും സ്വത്തുക്കള്‍ വാങ്ങാന്‍ ആവശ്യമായ ബിസിനസോ വരുമാനമോ ശ്രീ ഹരിചന്ദന എസ്റ്റേറ്റ്സിന് ഇല്ലെന്നു അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് നടപടിയെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. 2017ല്‍ ആദായനികുതി വകുപ്പ് ശശികലയുടെയും കുടുംബത്തിന്റെയും 180ഓളം സ്വത്തുക്കളെ കുറിച്ച് പരിശോധിച്ചിരുന്നു.


I-T department to attach Rs 300 crore assets of Sasikala





Tags:    

Similar News