'യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത ഞാനായിരിക്കാം, എന്നാല്‍ അവസാനത്തേതാവില്ല': കമല ഹാരിസ്

Update: 2020-11-08 05:59 GMT

വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത ഞനായിരിക്കാം, എന്നാല്‍ അവസാനത്തേതാവില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഡെലവെയറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഈ ഓഫിസില്‍ എത്തുന്ന ആദ്യ വനിത ഞാനാകാം. പക്ഷേ അവസാനത്തേത് ആയിരിക്കില്ല. രാജ്യത്ത് ഇത്തരം സാധ്യതകളുണ്ടെന്ന് ഇത് കാണുന്ന ഓരോ കൊച്ച് പെണ്‍കുട്ടികള്‍ക്കും മനസിലാകുമെന്നും കമല ഹാരിസ് വ്യക്തമാക്കി. രാജ്യത്തെ ഭിന്നിപ്പിക്കുകയല്ല, ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. നീലയും ചുവപ്പുമായി അല്ല സംസ്ഥാനങ്ങളെ കാണുക, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആയിട്ടായിരിക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.

ഇത് പുതിയ പ്രഭാതമാണ്. മുറിവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ബൈഡന്‍. തുല്യതയ്ക്കായുള്ള കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ് കാത്തുസൂക്ഷിച്ചെന്നും കമല കൂട്ടിച്ചേര്‍ത്തു. വര്‍ണ വിവേചനത്തിന്റെ പ്രതിസന്ധികള്‍ വളരെ ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്നയാളാണ് കമലാ ഹാരിസ്. 1964 ല്‍ ഓക് ലന്‍ഡിലായിരുന്നു ജനനം. അമ്മ തമിഴ് നാട്ടുകാരിയായ ശ്യാമള ഗോപാലന്‍. അച്ഛന്‍ ജമൈക്കന്‍ പൗരനായ ഡോണള്‍ഡ് ജെ ഹാരിസ്. ഹൊവഡ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ കമല, തൊണ്ണൂറുകളില്‍ കറുത്ത വര്‍ഗക്കാരുടെയും അഭയാര്‍ത്ഥികളുടെയും അവകാശങ്ങള്‍ക്കായി പോരാടി. 2010 ല്‍ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയുമായിരുന്നു കമല. ഗാര്‍ഹിക പീഡനം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെയും ശക്തമായി നിലപാടുകളിലൂടെ, നിയമരംഗത്ത് കമല ശ്രദ്ധനേടി.