കട്ടപ്പനയില്‍ നരബലി; നവജാത ശിശു ഉള്‍പ്പെടെ രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി, രണ്ടുപേര്‍ അറസ്റ്റില്‍

Update: 2024-03-08 17:06 GMT

കട്ടപ്പന(ഇടുക്കി): ഇടുക്കി സമീപം കട്ടപ്പനയില്‍ നരബലിയെന്നു പോലിസ്. നവജാത ശിശു ഉള്‍പ്പെടെ രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി. മോഷണക്കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് വിവരം പുറത്തായത്. സംഭവത്തില്‍ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍(27), പുത്തന്‍പുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരെയാണ് അറസ്റ്റിലായത്. ഇരുവരെയും ചോദ്യംചെയ്തപ്പോഴാണ് പ്രതികള്‍ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായി വിവരം ലഭിച്ചത്. കേസിലെ പ്രതി വിഷ്ണു വിജയന്റെ പിതാവ് വിജയന്‍, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജങ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയ തെളിവുകള്‍ വീട്ടില്‍നിന്ന് കണ്ടെത്തിയതായും പോലിസ് വ്യക്തമാക്കി. വിഷ്ണുവിന്റെ സുഹൃത്തായ നിതീഷിന് വിഷ്ണുവിന്റെ സഹോദരിയില്‍ ഉണ്ടായ കുട്ടിയെയാണ് കൊലപ്പെടുത്തി. ഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ടുപോയതെന്നാണ് പോലിസ് പറയുന്നത്.

    ശനിയാഴ്ച നഗരത്തിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടത്തിയ കേസിലാണ് വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പോലിസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വര്‍ക്ക് ഷോപ്പിന് സമീപത്തെത്തിയ വര്‍ക്ക് ഷോപ്പ് ഉടമയുടെ മകന്‍ ഇവര്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നത് കണ്ട് രണ്ടുപേരെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് നരബലി സംബന്ധിച്ച വിവരം പോലിസിന് ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Tags:    

Similar News