ഉത്തരാഖണ്ഡിലേത് വന്‍ ദുരന്തം; പത്ത് മരണം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

തപോവൻ മേഖലയിൽ നിന്ന് മാത്രം 50 മുതൽ 75 പേരെ കാണാനില്ലെന്നാണ് റിപോർട്ടുകൾ. ചമോലി മുതൽ ഹരിദ്വാർ വരെയുള്ള പ്രളയമേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Update: 2021-02-07 12:54 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇരച്ചെത്തിയ വെള്ളത്തില്‍ അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

ചമോലി ജില്ലയിലുള്ള റെനി ഗ്രാമത്തിലെ നന്ദാദേവി പർവതത്തിൽ നിന്ന് വൻമഞ്ഞുമല ഇടിഞ്ഞുവീണുണ്ടായത് വൻദുരന്തം. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്ട് തകർന്ന് പത്ത് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡാംസൈറ്റിൽ ജോലി ചെയ്തിരുന്ന 150ഓളം തൊഴിലാളികളെ കാണാനില്ലെന്നാണ് റിപോർട്ടുകൾ. 150 പേരും മരിച്ചതായാണ് സംശയമെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി പറഞ്ഞു.

മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടയില്‍ പഴയ വിഡിയോകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ആവശ്യപ്പെട്ടു.

ചമോലിയിലെ തപോവൻ മേഖലകളിൽ നിന്നുള്ള നാഷണൽ തെർമൽ പവർ കോർപറേഷന്‍റെ സൈറ്റിലുള്ള അണക്കെട്ടാണ് ഭാഗികമായി തകർന്നത്. ഇവിടെ നിന്നാണ് 3 മൃതദേഹങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയ ഐടിബിപി ഉദ്യോഗസ്ഥർ കണ്ടെടുത്തിയിരിക്കുന്നത്. തപോവൻ മേഖലയിൽ നിന്ന് മാത്രം 50 മുതൽ 75 പേരെ കാണാനില്ലെന്നാണ് റിപോർട്ടുകൾ. ചമോലി മുതൽ ഹരിദ്വാർ വരെയുള്ള പ്രളയമേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്ഥലത്ത് ഐടിബിപി, ദുരന്തപ്രതികരണസേന എന്നിവരെ ഇറക്കി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 600 അംഗ സൈന്യത്തിന്‍റെ ഗ്രൂപ്പുകളെയും ദുരന്തനിവാരണ സേനയെയും വ്യോമസേനയെയും ഡെറാഡൂണിൽ നിന്ന് സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് വൻ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. അളകനന്ദ, ധൗളിഗംഗ നദിക്കരകളിലുള്ള ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ.

ധൗളിഗംഗ, ജോഷിമഠ് എന്നിവിടങ്ങളിൽ വൻ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ദുരന്തമുണ്ടായ റെനി ജില്ല ജോഷിമഠിൽ നിന്ന് വെറും 26 കിലോമീറ്റർ മാത്രം അകലെയാണ്. സ്ഥലത്തെ നിരവധി വീടുകൾ ദുരന്തത്തിൽ തകർന്നു. ഭാഗീരഥി നദിയിലെ വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാൻ മുൻകരുതലിന്‍റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്.