മാധവ വാര്യരുമായി സാമ്പത്തിക തർക്കമുണ്ടെന്ന് എച്ച്ആര്‍ഡിഎസിന്റെ തുറന്നു പറച്ചിൽ
മാധവ വാര്യരുടെ കമ്പനിക്ക് അട്ടപ്പാടിയിലെ കെട്ടിട നിര്‍മാണക്കരാര്‍ നല്‍കിയിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. 192 വീടുകള്‍ നിര്‍മിച്ചതില്‍ ചിലവ പൂര്‍ത്തിയായില്ല. ഇത് കാരണം അദ്ദേഹത്തിന്റെ സ്ഥാപനത്തിന് പണം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട്: കെ ടി ജലീലിന്റെ ബിനാമിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ച മാധവ വാര്യരുമായി എച്ച്ആർഡിഎസിന് സാമ്പത്തിക തർക്കം നിലവിലുണ്ടെന്ന് ചീഫ് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ജോയ് മാത്യുവിന്റെ തുറന്നുപറച്ചിൽ. സ്വപ്നയുടെ ആരോപണം വിവാദമായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധവ വാര്യരുടെ കമ്പനിക്ക് അട്ടപ്പാടിയിലെ കെട്ടിട നിര്‍മാണക്കരാര്‍ നല്‍കിയിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. 192 വീടുകള്‍ നിര്‍മിച്ചതില്‍ ചിലവ പൂര്‍ത്തിയായില്ല. ഇത് കാരണം അദ്ദേഹത്തിന്റെ സ്ഥാപനത്തിന് പണം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടര കോടി രൂപയാണ് ഇനി നല്‍കാനുള്ളത്. പണി പൂര്‍ത്തിയായാല്‍ ഉടന്‍ പണം നല്‍കും. നല്‍കിയ ചെക്ക് മടങ്ങിയത് സാങ്കേതികത്വം മാത്രമാണെന്നും അദ്ദേഹം പറയുന്നു.
സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസുമായി മാധവ വാര്യര്‍ക്ക് തര്‍ക്കങ്ങളുണ്ട്. അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസ് സ്ഥാപിച്ചു നല്‍കിയ വീടുകളുടെ നിര്‍മാണം നടത്തിയിരിക്കുന്നത് മാധവ വാര്യരുടെ വാര്യര്‍ ഫൗണ്ടേഷനാണ്. അവര്‍ക്ക് എച്ച്ആര്‍ഡിഎസ് കൊടുക്കേണ്ട പണം നല്‍കിയില്ല, വണ്ടിചെക്ക് നല്‍കി, ഇതേതുടര്‍ന്ന് മുംബൈ ഹൈക്കോടതിയില്‍ എച്ച്ആര്‍ഡിഎസിനെതിരേ വാര്യര്‍ ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാണ് സ്വപ്ന മാധവ വാര്യരുടെ പേര് പറയാനിടയായതെന്നും ജലീല്‍ പറഞ്ഞിരുന്നു.