അതിര്‍ത്തിയില്‍ കൂടുതല്‍ പോര്‍വിമാനങ്ങള്‍, മിസൈല്‍ പരീക്ഷണവും; റഷ്യ യുദ്ധത്തിലേക്ക്!

ഉക്രൈന്‍ അതിര്‍ത്തിയിലെ വ്യോമതാവളത്തിലെ റഷ്യന്‍ പോര്‍ വിമാനങ്ങളുടെ നീണ്ടനിരയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Update: 2022-02-19 14:44 GMT

മോസ്‌കോ: ഉക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ ആവര്‍ത്തിച്ച് പറയുന്നതിനിടെ ആശങ്ക വര്‍ധിപ്പിച്ച് റഷ്യയുടെ സൈനിക തയ്യാറെടുപ്പുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഉക്രൈന്‍ അതിർത്തിയിലെ റഷ്യന്‍ വ്യോമതാവളത്തില്‍ സജ്ജമായിരിക്കുന്ന പോർവിമാനങ്ങളും, റഷ്യന്‍ സൈന്യം നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങളും സംബന്ധിച്ച വാർത്തകള്‍ പുറത്തുവന്നതോടെ ആക്രമണം ഉണ്ടായേക്കുമെന്ന ഭീതിയാണ് അതിർത്തിയില്‍ ഉയരുന്നത്.

ഉക്രൈന്‍ അതിര്‍ത്തിയിലെ വ്യോമതാവളത്തിലെ റഷ്യന്‍ പോര്‍ വിമാനങ്ങളുടെ നീണ്ടനിരയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാക്‌സര്‍ ടെക്‌നോളജീസാണ് ഇവയുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഉക്രൈനിലെ തന്ത്രപ്രധാനമായ അഞ്ച് മേഖലകള്‍ക്ക് സമീപത്ത് നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ബെലാറസ്, ക്രിമിയ, പടിഞ്ഞാഫന്‍ റഷ്യ തുടങ്ങിയ മേഖലകളിലെ ചിത്രങ്ങളാണിവ.

റഷ്യന്‍ അധിനിവേശം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ശനിയാഴ്ച റഷ്യ നടത്തിയ മിസൈല്‍ പരീക്ഷണം. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ആധുനിക ഹൈപ്പര്‍സോണിക് മിസൈലുകളാണ് റഷ്യ ശനിയാഴ്ച പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണങ്ങളെല്ലാം വിജയകരമായിരുന്നെന്നും ടിയു-95 യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള സൈനികാഭ്യാസങ്ങള്‍ നടക്കുന്നുണ്ടെന്നും റഷ്യ പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ശത്രുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ മികച്ച പ്രകടനം ഉറപ്പുവരുത്തുന്നതിന് സൈന്യത്തിന്റെ കാര്യശേഷി മെച്ചപ്പെടുത്താനാണ് സൈനികാഭ്യാസങ്ങള്‍ നടത്തുന്നതെന്നും റഷ്യ പറയുന്നു.