സംസ്ഥാനം തന്നെ വില്‍ക്കുന്നവര്‍ രക്തസാക്ഷി ഫണ്ട് തട്ടിവര്‍ക്കെതിരേ എങ്ങനെ നടപടിയെടുക്കും?: വി ഡി സതീശൻ
രക്തസാക്ഷിക്ക് വേണ്ടി പൊതുജനങ്ങളുടെ പണം പിരിച്ചിട്ട് ആഭ്യന്തര കാര്യമാണെന്ന് പറയാനാകില്ല. അതിനെതിരെ പോലിസ് അന്വേഷണം നടത്തണം. ഇതിനെ ന്യായീകരിച്ച സിപിഎം, പരാതി നല്‍കിയ ആള്‍ക്കെതിരെ നടപടി എടുത്തു എന്നത് തന്നെ വിചിത്രമാണ്.
പയ്യന്നൂര്‍: പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയെന്ന വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഗാന്ധി പ്രതിമയുടെ തലയറുത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനം തന്നെ വില്‍ക്കുന്നവര്‍ രക്തസാക്ഷി ഫണ്ട് തട്ടിവര്‍ക്കെതിരേ എങ്ങനെ നടപടിയെടുക്കുമെന്ന് പയ്യന്നൂരിൽ തലയറുത്ത ഗാന്ധി പ്രതിമ സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ് രക്തസാക്ഷി ഫണ്ട് അടിച്ചു മാറ്റല്‍. രക്തസാക്ഷിക്ക് വേണ്ടി പൊതുജനങ്ങളുടെ പണം പിരിച്ചിട്ട് ആഭ്യന്തര കാര്യമാണെന്ന് പറയാനാകില്ല. അതിനെതിരെ പോലിസ് അന്വേഷണം നടത്തണം. ഇതിനെ ന്യായീകരിച്ച സിപിഎം, പരാതി നല്‍കിയ ആള്‍ക്കെതിരെ നടപടി എടുത്തു എന്നത് തന്നെ വിചിത്രമാണ്. ഇതാണ് പാര്‍ട്ടിയില്‍ നടക്കുന്ന നീതി.
കൊള്ളക്കാരനെയും അഴിമതിക്കാരേയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുന്നവനെയുമൊക്കെ ചേര്‍ത്ത് നിര്‍ത്തുകയാണ്. ഇത്തരക്കാര്‍ക്കെതിരേ നടപടി എടുക്കാന്‍ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് സാധിക്കില്ല. ഇവരേക്കാള്‍ കുഴപ്പക്കാരാണ് അവിടെ ഇരിക്കുന്നത്. അവര്‍ സംസ്ഥാനം തന്നെ അടിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. എംഎല്‍എയ്‌ക്കെതിരെയാണ് ഗുരുതര ആരോപണം ഉര്‍ന്നിരിക്കുന്നത്. അദ്ദേഹത്തെ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റിയാല്‍ പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ലിത്. സത്യസന്ധരായ ആളുകള്‍ക്കൊന്നും സിപിഎമ്മില്‍ രക്ഷയില്ല. അവര്‍ വ്യാപകമായി ക്രിമിനലുകളെ പ്രോൽസാഹിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധി പ്രതിമയ്ക്കു നേരെ സിപിഎം നടത്തിയ ആക്രമണം ഹൃദയഭേദകമാണ്. കണ്ടിരിക്കാന്‍ പോലും കഴിയുന്നില്ല. ഗാന്ധി ഘാതകര്‍ ഗാന്ധിയോടുള്ള വിരോധം തീരാതെ ഇപ്പോഴും അദ്ദേഹത്തിന്റെ ബോര്‍ഡുകളിലേക്കും ചിത്രങ്ങളിലേക്കും നിറയൊഴിക്കുകയാണ്. ഈ ഗാന്ധി ഘാതകരും കേരളത്തിലെ സിപിഎമ്മുകാരും തമ്മില്‍ വ്യത്യാസമില്ല. സംഘപരിവാര്‍ പോലും ചെയ്യാത്ത തരത്തിലുള്ള ഗാന്ധി നിന്ദയാണ് സിപിഎം കാട്ടുന്നത്. കണ്ണൂരില്‍ തകര്‍ക്കപ്പെട്ട ഓഫീസുകളിലെ ഗാന്ധി ചിത്രങ്ങള്‍ വലിച്ച് താഴെയിട്ട് ചവിട്ടിപ്പൊട്ടിച്ചു. ഇതെല്ലാം സംഘപരിവാറുമായി കേരളത്തിലെ സിപിഎം അടുക്കുന്നു എന്നതിന്റെ അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

