പദവി ദുരുപയോഗം ചെയ്തു; മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരേ അച്ചടക്ക നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ

അലോക് വര്‍മക്കെതിരേ ആവശ്യമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം നോഡല്‍ മന്ത്രാലയമായ പേഴ്‌സനല്‍ ആന്റ് ട്രെയ്‌നിങ് ഡിപ്പാര്‍ട്ട്‌മെന്റിന് കത്തയച്ചു. ശുപാര്‍ശയ്ക്ക് അംഗീകാരം ലഭിച്ചാല്‍, അദ്ദേഹത്തിന്റെ പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളുമെല്ലാം താത്കാലികമായോ സ്ഥിരമായോ നഷ്ടപ്പെട്ടേക്കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Update: 2021-08-05 06:05 GMT

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും സേവന നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അലോക് വര്‍മക്കെതിരേ ആവശ്യമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം നോഡല്‍ മന്ത്രാലയമായ പേഴ്‌സനല്‍ ആന്റ് ട്രെയ്‌നിങ് ഡിപ്പാര്‍ട്ട്‌മെന്റിന് കത്തയച്ചു. ശുപാര്‍ശയ്ക്ക് അംഗീകാരം ലഭിച്ചാല്‍, അദ്ദേഹത്തിന്റെ പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളുമെല്ലാം താത്കാലികമായോ സ്ഥിരമായോ നഷ്ടപ്പെട്ടേക്കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള റിക്രൂട്ട്‌മെന്റ് ബോഡിയായ യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും (യുപിഎസ്‌സി) എംഎച്ച്എയുടെ ശുപാര്‍ശ അയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാാലയം അധികൃതര്‍ പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് മുമ്പ് യുപിഎസ്‌സിയുമായി കൂടിയാലോചിക്കേണ്ടതുണ്ട്. സര്‍വീസ് അവസാനിക്കാന്‍ മൂന്നു മാസം മാത്രം ശേഷിക്കെയായിരുന്നു തലപ്പത്തുനിന്ന് അലോകിനെ നീക്കിയത്. അഴിമതി ആരോപണങ്ങളെ ചൊല്ലി സിബിഐ തലപ്പത്തെ മറ്റൊരു ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയും തമ്മിലുള്ള അധികാര തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അലോകിനെ നീക്കിയത്.

അലോക് വര്‍മയുടെയും ഫോണ്‍ ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. സിബിഐയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു പെഗസസ് നിരീക്ഷണം ആരംഭിച്ചത്. 1979 ബാച്ച് (റിട്ട) ഇന്ത്യന്‍ പോലിസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായിരുന്നു അലോക് വര്‍മ. നിശ്ചിത രണ്ടുവര്‍ഷത്തെ കാലാവധിക്കായി 2017 ഫെബ്രുവരി 1 നാണ് വര്‍മ സിബിഐ മേധാവിയായി ചുമതലയേറ്റത്. 2019 ജനുവരി 10 ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ അലോക് വര്‍മയെ ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍ എന്നിവയുടെ ഡയറക്ടര്‍ ജനറലായി നിയമിക്കുകയും ചെയ്തു. രാകേഷ് അസ്താന ഇപ്പോള്‍ ഡല്‍ഹി പോലിസ് കമ്മീഷണറാണ്.

Tags:    

Similar News