സംഘപരിവാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന്; വരവര റാവുവിന്റെ കവിതകള്‍ക്ക് സെന്‍സര്‍ഷിപ്പ്

Update: 2022-06-04 19:27 GMT

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റവും മാനനഷ്ടക്കേസും ചുമത്തുമെന്ന് ഭയന്ന് തെലുങ്ക് കവി വരവര റാവുവിന്റെ കവിതകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി രാജ്യത്തെ പ്രമുഖ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ. 'വരവര റാവു ഒരു വിപ്ലവ കവി' എന്നതാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തില്‍ നിന്ന് 'ഹിന്ദുത്വ,' 'സംഘപരിവാര്‍,' 'കാവിവല്‍ക്കരണം' എന്നീ വാക്കുകള്‍ നീക്കം ചെയ്യുക എന്നതായിരുന്നു പ്രസാധക നിയമ സംഘത്തിന്റെ ആവശ്യം.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന വരവര റാവു ഇപ്പോള്‍ മെഡിക്കല്‍ ജാമ്യത്തിലാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ പല രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എങ്കിലും പെന്‍ഗ്വിന്‍, അദ്ദേഹത്തിന്റെ കവിതകളുടെ ആദ്യത്തെ ഇംഗ്ലീഷ് വിവര്‍ത്തനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 'ഘര്‍ വാപ്‌സി', നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ), അയോധ്യ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും പ്രസാധക നിയമ സംഘം ആവശ്യപ്പെടുന്നു. മാത്രമല്ല, കര്‍ഷക പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ഒരു പരാമര്‍ശവും നിലനിര്‍ത്താന്‍ അനുവദിക്കുന്നില്ല. പെന്‍ഗ്വിന്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിയതായി 2021 നവംബറില്‍ ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കവി മീന കന്ദസാമിയും എഴുത്തുകാരന്‍ എന്‍ വേണുഗോപാലുമാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍.