മുസ്‌ലിം യുവാവും ഹിന്ദു യുവതിയും ഒരുമിച്ച് യാത്ര ചെയ്തു; ബസ് തടഞ്ഞ് ഹിന്ദുത്വര്‍

Update: 2021-08-22 10:12 GMT

മംഗളൂരു: സര്‍ക്കാര്‍ ബസില്‍ ഒരുമിച്ച് യാത്ര ചെയ്ത മുസ് ലിം യുവാവിനേയും ഹിന്ദു യുവതിയേയും പോലിസില്‍ ഏല്‍പ്പിച്ച് ഹിന്ദുത്വര്‍. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ ഇടപെടലിനെ തുടര്‍ന്ന് ഹിന്ദുത്വര്‍ സര്‍ക്കാര്‍ ബസ് ഇരുവരെയും പോലിസില്‍ ഏല്‍പ്പിച്ചത്. ദക്ഷിണ കന്നഡയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹിന്ദുത്വര്‍ പോലിസുമായി തര്‍ക്കിക്കുന്നതിന്റെ വീഡിയോ ഇമ്രാന്‍ഖാന്‍ എന്ന യുവാവാണ് ട്വിറ്ററില്‍ പങ്കുവച്ചത്.

യാഥൃശ്ചികമായി ബസില്‍ ഒന്നിച്ച് യാത്ര ചെട്ടേണ്ടി വന്ന സംഭവമാണ് പ്രണയമാണെന്ന് തെറ്റിദ്ധാരണയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രശ്‌നമാക്കിയത്. പുട്ടൂരില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. നൗഷാദ് എന്ന വ്യക്തിയാണ് ഇവര്‍ക്കൊപ്പം യാത്ര ചെയ്തത്. പുട്ടൂരില്‍ നിന്ന് കുമ്പ്രയിലേക്കാണ് ഇയാള്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഒരു ഇന്റര്‍വ്യൂ കോള്‍ കിട്ടിയതിനെ തുടര്‍ന്ന് പെട്ടന്ന് യാത്ര ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും ബസില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും പരസ്പരം സംസാരിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് ഇവരെ പോലിസിലേല്‍പ്പിച്ചത്.

ദക്ഷിണ കന്നഡയിലെ സുള്ള്യ പോലിസ് സ്‌റ്റേഷനിലാണ് ഇവരെ എത്തിച്ചത്. ഇവരുടെ ഫോണ്‍ പരിശോധിച്ചെന്നും ഇരുവരും തമ്മില്‍ നേരത്തെ പരിചയമില്ലെന്നും സുള്ള്യ പോലിസ് ഇന്‍സ്‌പെക്ടര്‍ നവീന്‍ചന്ദ്ര ജോഗി പറഞ്ഞു. ബസിലുണ്ടായ പ്രാദേശിക ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞതെന്ന് പോലിസ് പറഞ്ഞു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറിയിച്ചതിനെ തുടര്‍ന്ന് കാറില്‍ പിന്തുടര്‍ന്ന് എത്തിയാണ് ഹിന്ദു ജാഗരണ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞതെന്നും പോലിസ് പറഞ്ഞു. പോലിസ് ഇടപെട്ട് നൗഷാദിനെയും യുവതിയെയും ബാംഗ്ലൂരുവിലേക്ക് പോവാന്‍ അനുവദിച്ചു. ദക്ഷിണ കന്നഡയില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ 51 വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 14 എണ്ണവും ഇത്തരം സംഭവങ്ങളായിരുന്നെന്ന് പിയുസിഎല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.