വംശഹത്യാ ആഹ്വാനം നടപ്പാക്കാന്‍ തുടങ്ങി ഹിന്ദുത്വര്‍; മുസ് ലിം കുടുംബം ഗ്രാമം വിട്ടുപോകണമെന്ന് ഭീഷണി, വീടും ഓട്ടോറിക്ഷയും കത്തിച്ചു (വീഡിയോ)

Update: 2022-01-23 07:26 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ സന്യാസി സമ്മേളനത്തിലെ വംശഹത്യാ ആഹ്വാനം നടപ്പാക്കിത്തുടങ്ങി ഹിന്ദുത്വര്‍. മധ്യപ്രദേശില്‍ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം കുടുംബത്തിന് നേരെ ആക്രമണം. മുസ് ലിം കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കിയ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ഏക ഉപജീവനമാര്‍ഗമായിരുന്ന ഓട്ടോറിക്ഷയും അഗ്നിക്കിരയാക്കി.

ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ നിന്നും മുസ് ലിംകള്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ഭീഷണി മുഴക്കിയ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ഷൗക്കത്ത് അലി എന്നയാളുടെ വീട് കത്തിച്ചു. സലിം ബെയ്ഗ് എന്നയാളുടെ ഓട്ടോറിക്ഷയും പൂര്‍ണമായി അഗ്നിക്കിരയാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം വിരുദ്ധ ആക്രമണങ്ങള്‍ വ്യാപകമാകുന്നതിനിടെ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമസത്തെ സംഭവമാണിത്. നേരത്തെ മുസ് ലിം പള്ളിയില്‍ അതിക്രമിച്ച് കയറിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിയിലെ നമസ്‌കാരം തടസ്സപ്പെടുത്തിയിരുന്നു.

ഗുജറാത്തിലെ സൂററ്റ് ജില്ലയിലെ മോറ ഗ്രാമത്തിലാണ് സംഭവം. പള്ളിയിലേക്ക് അതിക്രമിച്ച് കയറി ബജ്‌റംഗ്ദള്‍ അക്രമി സംഘം പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ചെരുപ്പ് ധരിച്ച് പള്ളിയിലേക്ക് അതിക്രമിച്ചെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിശ്വാസികളെ അവഹേളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കാണാം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഹിന്ദുത്വ സന്യാസി സമ്മേളനത്തില്‍ മുസ് ലിംകള്‍ക്കെതിരേ വംശഹത്യാ ആഹ്വാനം ഉയര്‍ന്നതിന് ശേഷം രാജ്യ വ്യാപകമായി മുസ് ലിംകള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്.

Tags:    

Similar News