ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ പൂജയുമായി ഹിന്ദു മഹാ സഭ; അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് സര്‍ക്കാര്‍

സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന നിയമമന്ത്രി പി സി ശര്‍മ അറിയിച്ചു.

Update: 2019-11-16 13:53 GMT

ഭോപ്പാല്‍: ഗാന്ധിയെ വെടിവച്ച് കൊന്ന കേസില്‍ തൂക്കിലേറ്റപ്പെട്ട നാഥുറാം ഗോഡ്‌സെയുടെ 70ാം ചരമ വാര്‍ഷിക ദിനത്തില്‍ പ്രത്യേക പൂജ നടത്തി ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന നിയമമന്ത്രി പി സി ശര്‍മ അറിയിച്ചു.

ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഗ്വാളിയോര്‍ പോലീസിനോട് ആവശ്യപ്പെട്ടതായും ശര്‍മ്മ പറഞ്ഞു. വിഷയം അന്വേഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഗ്വാളിയര്‍ അഡീഷണല്‍ പോലിസ് സൂപ്രണ്ട് സതേന്ദ്ര തോമര്‍ പറഞ്ഞു.

ഗോഡ്‌സെയുടെയും അദ്ദേഹത്തിന്റെ സഹായി നാരായണ ആപ്‌തെയുടെയും വധശിക്ഷയുടെ 70ാം വാര്‍ഷികമായ ഇന്നലെയാണ് ഹിന്ദു മഹാസഭാ അംഗങ്ങള്‍ ഗ്വാളിയര്‍ ഓഫിസില്‍ പൂജ നടത്തിയത്. മഹാസഭയിലെ അംഗങ്ങള്‍ ഗോഡ്‌സെയുടെയും ആപ്തയുടെയും ചിത്രത്തില്‍ മാലയിടുകയും പൂജയും ആരതിയും നടത്തുകയം ചെയ്തു. ഗോഡ്‌സെയെ വിചാരണ ചെയ്ത നടപടി മധ്യപ്രദേശിലെ സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.



Tags: