ഹലാല്‍ സ്റ്റിക്കര്‍ ഒഴിവാക്കാന്‍ കൊച്ചിയിലെ ബേക്കറി ഉടമയ്ക്ക് ഭീഷണി നോട്ടിസ്; ഹിന്ദു ഐക്യവേദി നേതാക്കളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കുറുമശേരിയിലെ മോഡി ബേക്കേഴ്‌സ് ഉടമ ജോയിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐപിസി 153 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) എന്ന നിസാര വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Update: 2020-12-31 16:44 GMT

കൊച്ചി: ഹലാല്‍ സ്റ്റിക്കര്‍ ഒഴിവാക്കാന്‍ കൊച്ചിയിലെ ബേക്കറി ഉടമയ്ക്ക് ഭീഷണി നോട്ടിസ് അയച്ച സംഭവത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, ജന. സെക്രട്ടറി ധനേഷ് പ്രഭാകരന്‍ എന്നിവരേയും സുജയ്, ലെനിന്‍ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. രാവിലെ പത്തോടെ അറസ്റ്റ് ചെയ്ത ഇവരെ ഉച്ചയോടെ വിട്ടയച്ചു.

കുറുമശേരിയിലെ മോഡി ബേക്കേഴ്‌സ് ഉടമ ജോയിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐപിസി 153 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) എന്ന നിസാര വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 

കഴിഞ്ഞദിവസമാണ് ഇവര്‍ ബേക്കറി ഉടമയ്ക്ക് ഭീഷണി നോട്ടിസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം കടയിലെ ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നും ഇല്ലെങ്കില്‍ സ്ഥാപനം ബഹിഷ്‌കരിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്യുമെന്നായിരുന്നു ഭീഷണി. ഈ അടുത്തകാലത്ത് പ്രവര്‍ത്തനമാരംഭിച്ച നിങ്ങളുടെ സ്ഥാപനത്തില്‍ 'ഹലാല്‍' എന്ന സ്റ്റിക്കര്‍ പതിക്കുകയും അതുവഴി ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ് എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും കുറ്റകരവുമാണ് എന്നാണ് നോട്ടീസിലെ ഭാഷ്യം. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കേരളത്തില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഒളിഞ്ഞും തെളിഞ്ഞും നിരന്തരം വ്യാജ പ്രചരണങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഈ പരസ്യ ഭീഷണി.

Tags:    

Similar News