ഹിജാബ് നിരോധന ഉത്തരവ്: മുസ് ലിംകള്‍ക്ക് ബാധകമല്ല: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

രാജ്യത്തെ ഏതൊരു പൗരനും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബഹുമാനപ്പെട്ട കോടതി അവകാശ ലംഘനത്തിന് വിധി പറയുന്ന സ്ഥിതിയിലേക്ക് വഴിമാറുന്നത് വേദനാജനകവും മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്.

Update: 2022-03-15 10:36 GMT

ന്യൂഡല്‍ഹി: ഹിജാബ് നിരോധനം ശരിവച്ചു കൊണ്ട് ഹിജാബ് ഇസ്‌ലാമികമായി നിര്‍ബന്ധമില്ലെന്ന് വിധിച്ച കര്‍ണാടക ഹൈക്കോടതിയുടെ നിലപാട് ഭരണഘടനാപരമല്ലെന്നും ഇസ്‌ലാമിക നിയമങ്ങളെ തെറ്റിധരിപ്പിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ മുസ്‌ലിംകള്‍ക്ക് ഈ വിധി അംഗീകരിക്കാന്‍ ബാധ്യതയില്ലെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ അധ്യക്ഷന്‍ മൗലാന മുഹമ്മദ് അഹമ്മദ് ബേഗ് നദ്‌വി പ്രസ്താവിച്ചു.

രാജ്യത്തെ ഏതൊരു പൗരനും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബഹുമാനപ്പെട്ട കോടതി അവകാശ ലംഘനത്തിന് വിധി പറയുന്ന സ്ഥിതിയിലേക്ക് വഴിമാറുന്നത് വേദനാജനകവും മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്.

ശിരോവസ്ത്രമെന്നത് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലും കണ്ടു വരുന്ന മതപരമായ ശീലങ്ങളാണ്. അത് മുസ്‌ലിംകള്‍ക്കു മാത്രം വിലക്കുന്നതിന്റെ ന്യായ ശാസ്ത്രം വിചാരധാരയില്‍ മാത്രമേ കാണുന്നുള്ളൂ. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള പൗരന്റെ അവകാശം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളിലുണ്ട്. സ്ത്രീകള്‍ ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വിധിയിലൂടെ കോടതി ഒരേ സമയം ഭരണഘടനയെയും ഖുര്‍ആനെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ബാബരി മസ്ജിദ് വിധിയില്‍ വസ്തുതകള്‍ക്കപ്പുറം മറുഭാഗത്തിന്റെ വിശ്വാസത്തെയും വികാരത്തെയും അടിസ്ഥാനമാക്കിയതുപോലെ കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് വിധിയിലും നിയമവും വസ്തുതകളും മാറ്റിവച്ച് പ്രത്യേക വിഭാഗത്തിന്റെ വികാരത്തിന് പ്രാധാന്യം കല്‍പിക്കുകയാണ് ചെയ്തിട്ടുള്ളത്.

ഈ പ്രവണത രാജ്യത്തിന്റെ ഭാവിയെയാണ് അപകടപ്പെടുത്തുന്നത്. രാജ്യത്ത് പിടിമുറുക്കിയ സംഘപരിവാര്‍ ഫാഷിസം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുമ്പോള്‍ കാവല്‍ നില്‍ക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തം നിര്‍വഹിക്കാതിരിക്കുമ്പോള്‍ ഈ കൃത്യവിലോപത്തിനെതിരേ പ്രതിഷേധിക്കേണ്ടതും നീതി സ്ഥാപിച്ചെടുക്കും വരെ നിയമപോരാട്ടം നടത്തേണ്ടതും എല്ലാ ഇന്ത്യാക്കാരുടെയും ബാധ്യതയായി മാറിയിരിക്കുകയാണെന്നും മൗലാന പറഞ്ഞു.