പോലിസ് സ്റ്റേഷന്‍ പൊതു ഇടമാണ്, ഭീകര കേന്ദ്രമല്ല; രൂക്ഷവിമർശനവുമായി ഹൈക്കോടതി
തെന്മല പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയ പിന്നാക്ക വിഭാഗക്കാരനായ യുവാവിനെ, രശീത് ചോദിച്ചതിന് സ്റ്റേഷന്റെ കൈവരിയില്‍ വിലങ്ങിട്ട് പൂട്ടിയെന്ന പരാതിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്.
കൊച്ചി: പോലിസ് സംരക്ഷകരാവണമെന്നും പീഡകരാവരുതെന്നും ഹൈക്കോടതി. പോലിസുകാര്‍ക്കെതിരേ പീഡന പരാതികള്‍ കൂടിവരികയാണ്. കയ്യാമം വയ്ക്കലും കസ്റ്റഡി മരണവും ആത്മഹത്യയുമാണ് കേള്‍ക്കുന്നത്. സംസ്ഥാനത്തെ ദൈവം രക്ഷിക്കട്ടേയെന്നും കോടതി പറഞ്ഞു.
തെന്മല പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയ പിന്നാക്ക വിഭാഗക്കാരനായ യുവാവിനെ, രശീത് ചോദിച്ചതിന് സ്റ്റേഷന്റെ കൈവരിയില്‍ വിലങ്ങിട്ട് പൂട്ടിയെന്ന പരാതിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. ആലുവയിൽ നിയമ വിദ്യാർഥിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ആത്മഹത്യാ പരാമർശം.
പോലിസ് സ്റ്റേഷന്‍ പൊതു ഇടമാണ്. ഭീകര കേന്ദ്രമല്ല. സ്ത്രീകള്‍ക്കും കുട്ടികളും ഉള്‍പ്പടെ ഏതൊരാള്‍ക്കും ഭയമില്ലാതെ പോലിസ് സ്റ്റേഷനില്‍ പോകാന്‍ കഴിയണം. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍, അടച്ചക്ക നടപടികളില്‍ മാത്രമായി ഒതുങ്ങുന്നത് എന്തുകൊണ്ടാണന്ന് കോടതി ചോദിച്ചു.
കുറ്റം ചെയ്യുന്ന പോലിസുകാര്‍ക്കെതിരേ കര്‍ശനവും വേഗത്തിലുള്ളതുമായ നടപടിയുണ്ടായാല്‍ പോലിസ് സേനയുടെ സമീപനം മാറും. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.