കണ്ണൻ പട്ടാമ്പിക്ക് പാലക്കാട് ജില്ലയിൽ പ്രവേശിക്കാൻ ഹൈക്കോടതി വിലക്ക്

പീഡന പരാതി നല്‍കിയ ശേഷം തന്നെ സാമൂഹിക മാധ്യമങ്ങളിലൂടേയും നേരിട്ടും കണ്ണന്‍ പട്ടാമ്പി തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച്‌ ജൂലൈയില്‍ ഡോക്ടര്‍ രംഗത്തെത്തിയിരുന്നു.

Update: 2021-10-05 11:32 GMT

പാലക്കാട്‌: നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി എന്ന എന്‍ കെ രാജേന്ദ്രന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി വിലക്ക്. വനിതാ ഡോക്ടര്‍ നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെയാണ് വിലക്ക്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചപ്പോഴാണ് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. അതുവരെ കണ്ണന്‍ പട്ടാമ്പിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പീഡന പരാതി നല്‍കിയ ശേഷം തന്നെ സാമൂഹിക മാധ്യമങ്ങളിലൂടേയും നേരിട്ടും കണ്ണന്‍ പട്ടാമ്പി തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച്‌ ജൂലൈയില്‍ ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ 2019 നവംബറിലാണ് ഡോക്ടര്‍ കണ്ണനെതിരേ ആദ്യ പരാതി നല്‍കിയത്. ആശുപത്രിയിലെത്തി തന്നെ ബലമായി കടന്നുപിടിക്കാന്‍ ശ്രമിച്ചു, ദേഹോപദ്രവം നടത്തി, ഭീഷണിപ്പെടുത്തി എന്നിവയായിരുന്നു കണ്ണനെതിരായ ഡോക്ടറുടെ പരാതിയില്‍ പറയുന്നത്.

എന്നാല്‍ അന്ന് പൊലീസ് താരത്തിനെതിരേ നടപടി സ്വീകരിച്ചില്ലെന്നും അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ജൂലൈയില്‍ ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കണ്ണന്‍ പട്ടാമ്പിക്കെതിരേ ഒന്നരവര്‍ഷം മുമ്പ് ഞാന്‍ പരാതി കൊടുത്തതാണ്. ഈ ഒന്നര വര്‍ഷത്തിനിടെയും കണ്ണന്‍ പട്ടാമ്പി സമാനരീതിയില്‍ അപമാനിക്കുന്നത് തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും അപവാദപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അന്ന് കൊടുത്ത പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥാ ഒഴിവാക്കാമായിരുന്നുവെന്ന് വനിതാ ഡോക്ടർ പറയുന്നു.