ജനാധിപത്യ സംരക്ഷണത്തിനായി ഇവിടെ ഒരു തലമുറ സജ്ജമാണ്: എം എസ് സാജിദ്
സംഘപരിവാരത്തിനെതിരേ ഉയരുന്ന ഓരോ ശബ്ദത്തെയും ഭയപ്പെടുന്ന സംഘപരിവാര പ്രത്യശാസ്ത്രം കാംപസ് ഫ്രണ്ട് ഉൾപ്പെടെയുള്ള സംഘപരിവാര വിരുദ്ധ സംഘടനകളുടെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുവാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: സംഘപരിവാര പ്രത്യശാസ്ത്രം ഇന്ത്യൻ ജനാതിപത്യത്തെ തകർത്തുകൊണ്ടിരിക്കുമ്പോൾ ജനാതിപത്യത്തെ സംരക്ഷിക്കാൻ കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഒരു പുതുതലമുറ ഈ രാജ്യത്ത് സജ്ജമാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് പറഞ്ഞു. കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് സംഘടിപ്പിച്ച വിദ്യാർഥി മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാരത്തിനെതിരേ ഉയരുന്ന ഓരോ ശബ്ദത്തെയും ഭയപ്പെടുന്ന സംഘപരിവാര പ്രത്യശാസ്ത്രം കാംപസ് ഫ്രണ്ട് ഉൾപ്പെടെയുള്ള സംഘപരിവാര വിരുദ്ധ സംഘടനകളുടെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുവാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കേകോട്ടയിൽ നിന്നും ആരംഭിച്ച മാർച്ച് ആയൂർവേദ കോളജ്, പാളയം വഴി രാജ്ഭവനിൽ സമാപിച്ചു. മാർച്ചിൽ മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. മാർച്ച് സെക്ട്രറിയേറ്റിന് മുന്നിൽ പോലിസ് തടഞ്ഞു. നേതാക്കളുടെ ഇടപെടലിലൂടെ മാർച്ച് തുടർന്നു.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഹാഥ്റസിൽ ക്രൂരമായ ബലാൽസംഗത്തിനിരയായി ദലിത് പെൺകുട്ടി കൊല്ലപ്പെടുന്നത്. ഈ കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനും നിയമ സഹായം നൽകുന്നതിനുമായി പോയ മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ, കാംപസ് ഫ്രണ്ട് ദേശീയ ട്രഷറർ അതൂഖുർ റഹ്മാൻ, ഡൽഹി ഘടകം സെക്രട്ടറി മസൂദ് അഹ്മദ് അവരുടെ ഡ്രൈവർ ആലം എന്നിവരെ ഹാഥ്റസിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹാഥ്റസിൽ മനപ്പൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നതായിരുന്നു അവർക്കെതിരെയുള്ള ആരോപണം. കൂടാതെ കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫിനെ സാമ്പത്തിക കുറ്റ കൃത്യം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് അതേ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ റഊഫ് ഷരീഫിനെ ഹാഥ്റസ് കേസുമായി ബന്ധപ്പെടുത്തി ആ കേസിൽ പ്രതി ചേർക്കുകയായിരുന്നു. ഒരു വർഷം പിന്നിട്ടിട്ടും ഇവർക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാനോ പൂർണമായ കുറ്റപത്രം സമർപ്പിക്കാനോ യൂ പി സർക്കാരിൻ കഴിഞ്ഞിട്ടില്ല.
പ്രതിഷേധ സംഗമത്തിൽ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി അധ്യക്ഷത വഹിച്ചു. നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ രണ്ട് മലയാളികൾ ഉണ്ടായിരുന്നിട്ടുകൂടി കേരള സർക്കാരിന്റെ യാതൊരു വിധ ഇടപെടലുകളും ഇല്ലാത്തത് അപലപനിയമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി പറഞ്ഞു.
റാലിയിൽ മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. പ്രതിഷേധ സംഗമത്തിൽ പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, എൻസിഎച്ച്ആർഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജിദ് ഖാലിദ്, എസ്ഐഒ സംസ്ഥാന സെക്രട്ടറി തഷ്റീഫ്, സമൂഹിക പ്രവർത്തകൻ കെ കെ ബാബുരാജ്, എഴുത്തുകാരനും സമൂഹിക പ്രവർത്തകനുമായ സണ്ണി എം കപിക്കാട്, ജസീം വെയിലൂർ എന്നിവർ സംസാരിച്ചു.
കാംപസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ എസ് മുസമ്മിൽ സ്വാഗതമർപ്പിച്ചു. തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് ഉമർ മുഹ്താർ നന്ദി പറഞ്ഞു.

