ന്യൂഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും; രണ്ടു മരണം, വ്യാപകനാശം

നിര്‍ത്തിയിട്ട കാറുകള്‍ക്കും വീടുകള്‍ക്കും മരം വീണ് കേടുപറ്റി. സിജിഒ കോംപ്ലക്‌സിനടുത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഡല്‍ഹിയിലേക്കുള്ള എട്ട് വിമാനങ്ങള്‍ ജയ്പൂര്‍, അഹമ്മദാബാദ്, ലക്‌നൌ, ചാണ്ഡീഗഡ്, ഡെറാഡൂണ്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.

Update: 2022-05-31 02:31 GMT

ന്യൂഡല്‍ഹി: പൊടുന്നനെയുണ്ടായ കാറ്റിലും മഴയിലും വ്യാപക രാജ്യ തലസ്ഥാനത്ത് വ്യാപക നാശനഷ്ടം. രണ്ടു മരണം. മണിക്കൂറില്‍ എഴുപത് കി.മീ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ നിരവധിയിടങ്ങളില്‍ മരങ്ങള്‍ വീണു. നിര്‍ത്തിയിട്ട കാറുകള്‍ക്കും വീടുകള്‍ക്കും മരം വീണ് കേടുപറ്റി. സിജിഒ കോംപ്ലക്‌സിനടുത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഡല്‍ഹിയിലേക്കുള്ള എട്ട് വിമാനങ്ങള്‍ ജയ്പൂര്‍, അഹമ്മദാബാദ്, ലക്‌നൌ, ചാണ്ഡീഗഡ്, ഡെറാഡൂണ്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.

ശക്തമായ കാറ്റിലും മഴയിലും രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ശക്തമായ കാറ്റില്‍ അയല്‍വാസിയുടെ വീടിന്റെ ബാല്‍ക്കണിയുടെ ഒരു ഭാഗം തെറിച്ചുവീണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ജുമാമസ്ജിദ് പ്രദേശത്ത് കമല്‍ (50) മരിച്ചു. സഞ്ജീവന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

മറ്റൊരു സംഭവത്തില്‍, അങ്കൂരി ബാഗ് റോഡില്‍ 65 കാരനായ ബസീര്‍ ബാബ എന്ന ഭവനരഹിതന്‍ മരം വീണ് മരിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

അതേസമയം, കടുത്ത ചൂടില്‍ വലയുന്നതിനിടെ എത്തിയ മഴ നഗരത്തില്‍ അന്തരീക്ഷം തണ്ണുപ്പിക്കാനും തുണയായി. കനത്ത മഴയിലും ആലിപ്പഴ വര്‍ഷത്തിലും തലസ്ഥാന നഗരത്തിലെ താപനില കുത്തനെ ഇടിഞ്ഞു. എയര്‍പോര്‍ട്ടിന് സമീപമുള്ള പാലം ഒബ്‌സര്‍വേറ്ററിയിലെ റീഡിംഗ് 13 ഡിഗ്രി സെല്‍ഷ്യസും തെക്കന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗില്‍ 16 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞു. വൈകിട്ട് 4.20 നും 5.40 നും ഇടയില്‍, സഫ്ദര്‍ജംഗില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 25 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു,' ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആലിപ്പഴ വര്‍ഷവും ഇടിമിന്നലും ഒരുമിച്ചെത്തിയതോടെ ഇന്നലെ വൈകിട്ടോടെ ദില്ലി നഗരത്തില്‍ ഇരുട്ട് പടര്‍ന്നു. കനത്ത മഴയ്‌ക്കൊപ്പമുണ്ടായ കൊടുങ്കാറ്റില്‍ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിന്റെ മിനാരഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. അവശിഷ്ടങ്ങള്‍ പതിച്ച് സ്ഥലത്തുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു. നാശനഷ്ടങ്ങള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒരു സംഘത്തെ ജുമാ മസ്ജിദിലേക്ക് അയച്ചതായി ഡല്‍ഹി വഖഫ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.