സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യത; മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്

Update: 2021-11-18 01:59 GMT

കോട്ടയം: കേരളത്തില്‍ ഇന്നു അതിശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം,പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിയിലെ മലയോര മേഖലയില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളില്‍ വെള്ളം കയറി.നെടുങ്കണ്ടം കല്ലാര്‍ അണക്കെട്ട് തുറന്നു.


കുമളി ടൗണ്‍, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്.കുമളി ടൗണില്‍ ദേശീയ പാതയില്‍ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു.മഴ കുറഞ്ഞതോടെ വെളളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.കട്ടപ്പന പാറക്കടവില്‍ തോട് കരകവിഞ്ഞൊഴുകുകയാണ്. തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭരണശേഷിയായ 141 അടിലേക്കെത്തിയ സാഹച്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ രാവിലെ എട്ടുമണിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News