രാജ്യത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളില്‍ ചൂട് കൂടും

Update: 2025-03-01 07:26 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയില്‍ കൂടുതല്‍ ഉഷ്ണതരംഗ സാഹചര്യങ്ങളും താപനിലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. 1901 ന് ശേഷം ഏറ്റവും ചൂടേറിയ മാസം 2025 ഫെബ്രുവരിയാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഈ മാസം ശരാശരി താപനില 22.04 ഡിഗ്രി സെല്‍ഷ്യസ് ആണ്. 20.7ഡിഗ്രി സെല്‍ഷ്യസ് ശരാശരി വരുന്ന സ്ഥാനത്താണിത്. രാജ്യത്തിന്റെ മധ്യ, തെക്കന്‍ പ്രദേശങ്ങളിലും ഫെബ്രുവരിയില്‍ ഉയര്‍ന്ന താപ നില അനുഭവപ്പെട്ടു.

ജനുവരി മുതല്‍ ഫെബ്രുവരി വരെ രാജ്യത്ത് 59 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. മധ്യ ഇന്ത്യയില്‍ 89 ശതമാനം മഴക്കുറവും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 64 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളും വടക്കു കിഴക്കന്‍ ഇന്ത്യയുടെ ഒറ്റപ്പെട്ട ഭാഗങ്ങളും ഒഴികെ, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയില്‍ കൂടുതലും കുറഞ്ഞ താപനിലയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലകള്‍, വടക്ക് ഭാഗങ്ങള്‍ തെക്കുപടിഞ്ഞാറന്‍ മേഖലകള്‍, തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സാധാരണയില്‍ കൂടുതല്‍ താപനിലയും ഉഷ്ണതരംഗവും ഉണ്ടാകുമെന്ന പ്രവചനം കാര്‍ഷിക രംഗത്ത് ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്.