ഹാഥ്‌റസ് കൊലപാതകം: വിചാരണ യുപിയില്‍ നിന്ന് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

Update: 2020-10-13 01:04 GMT

ലക്‌നോ: ഹാഥ്‌റസ് കൊലപാതകത്തില്‍ കേസ് യുപിയില്‍ നിന്ന് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അലഹാബാദ് കോടതിയുടെ ലക്‌നോ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് കൊലപാതക കേസില്‍ ലക്‌നോ ബെഞ്ച് കേസെടുത്തിരുന്നു. സിബിഐയുടെ റിപോര്‍ട്ടുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഇരയുടെ കുടുംബം ആവശ്യപ്പെട്ടു. കേസ് പൂര്‍ണ്ണമായും അവസാനിക്കുന്നതുവരെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്നും കുടുംബം കോടതിയില്‍ ആവശ്യപെട്ടു.

കോടതിയില്‍ ഹാജരായ പെണ്‍കുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജന്‍ റോയ്, ജസ്റ്റിസ് ജസ്പ്രീത് സീം?ഗ് എന്നിവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. ഹാഥ്‌റസ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നും നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവരോട് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളുമായി കോടതിയിലെത്താന്‍ ഹാഥ്‌റാസ് ജില്ലാ മജിസ്‌ട്രേറ്റിനോടും ജില്ലാ പൊലിസ് മേധാവിയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.