ഹാഥ്റസ്: പ്രതിഷേധത്തിന് മുമ്പ് ജിഗ്നേഷ് മേവാനിയും ഹാർദിക് പട്ടേലും വീട്ടുതടങ്കലിൽ
ഗുജറാത്തിൽ ജനാധിപത്യത്തെ തകർക്കുകയാണ്, ഹാഥ്റസ് ഇരയ്ക്ക് നീതി തേടുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ എന്നെ അനുവദിച്ചിട്ടില്ലെന്ന് മേവാനി ട്വീറ്റ് ചെയ്തു.
അഹമ്മദാബാദ്: ഹാഥ്റസ് സംഭവത്തിൽ പ്രതിഷേധ റാലി നടക്കാനിരിക്കേ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയടക്കം നിരവധി ആക്ടിവിസ്റ്റുകളെ ഗുജറാത്ത് പോലിസ് വീട്ടുതടങ്കലിലാക്കി. ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ, സംസ്ഥാന പാർട്ടി മേധാവി അമിത് ചാവ്ദ അടക്കം നിരവധി പേരെയാണ് ഗുജറാത്ത് പോലിസ് അഹമ്മദാബാദിൽ തടഞ്ഞുവച്ചിരിക്കുന്നത്.
ഗുജറാത്തിൽ ജനാധിപത്യത്തെ തകർക്കുകയാണ്, ഹാഥ്റസ് ഇരയ്ക്ക് നീതി തേടുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ എന്നെ അനുവദിച്ചിട്ടില്ലെന്ന് മേവാനി ട്വീറ്റ് ചെയ്തു. എന്നെ അഹമ്മദാബാദിൽ തടഞ്ഞുവച്ചിട്ടുണ്ട്, എന്റെ മുറിയിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുന്നില്ല. ഹാർദിക് പട്ടേലും വീട്ടുതടങ്കലിലാണെന്ന് മേവാനി കൂട്ടിച്ചേർത്തു.
I'm house arrest :
— Jignesh Mevani (@jigneshmevani80) October 7, 2020
Such is the destruction of democracy in Gujarat that I'm not allowed to participate in a #PratikarRally seeking justice for #Hathras victim.
I'm detained at Ahmedabad and not allowed to move out of my room.
@HardikPatel_ is also not allowed to participate.
ഗുജറാത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടക്കുന്ന ബലാത്സംഗങ്ങൾക്കെതിരേ ഞങ്ങൾ ഇന്ന് അഹമ്മദാബാദിൽ പ്രതിഷേധ റാലി നടത്തുവാൻ തീരുമാനിച്ചിരുന്നു. റാലിക്ക് രണ്ട് മണിക്കൂർ മുമ്പ് എന്നെ വീട്ടുതടങ്കലിലാക്കി. അഞ്ച് മണിക്കൂറോളം അവർ എന്നെ 30 പോലിസുകാരുടെ നിരീക്ഷണത്തിലാക്കി, പിന്നീട് എന്നെ വിട്ടയച്ചു. രാജ്യത്തെ പെൺമക്കൾക്കായി ശബ്ദമുയർത്തുന്നത് കുറ്റകരമാണോയെന്നും ഹാർദ്ദിക് പട്ടേൽ ട്വീറ്റ് ചെയ്തു.
കൊക്രബ് ആശ്രമത്തിൽ നിന്ന് ആരംഭിച്ച് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ അവസാനിക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ ചാവ്ദ ഒരു വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. രാജ്യത്തെയും സംസ്ഥാനത്തെയും സ്ത്രീകളുടെ സുരക്ഷയ്ക്കായി "രാഷ്ട്രീയേതര" പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.
