ഹാത്‌റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം

Update: 2023-05-30 13:36 GMT

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റ് ചെയ്ത് ജയിലിലടച്ച വിദ്യാര്‍ത്ഥി നേതാവ് മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം അനുവദിച്ചത്. ജാമിഅ മില്ലിയ ഇസ് ലാമിയ വിദ്യാര്‍ത്ഥിയും ജേണലിസം ബിരുദധാരിയുമായ മസൂദ് അഹമ്മദിനെ യുപി പോലിസാണ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന സിദ്ദീഖ് കാപ്പന്‍, മറ്റൊരു വിദ്യാര്‍ഥി നേതാവ് അതീഖുര്‍റഹ്മാന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ആലം എന്നിവര്‍ക്ക് നേരത്തേ യുഎപിഎ കേസിലും ഇഡി കേസിലും ജാമ്യം കിട്ടിയിരുന്നു. ഇതില്‍ സിദ്ദീഖ് കാപ്പനും ആലമും പുറത്തിറങ്ങിയിട്ടുണ്ട്. അതീഖുര്‍റഹ്മാന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ജയിലില്‍ തന്നെയാണ്. ഇതിനിടെയാണ് മസൂദ് അഹമ്മദിനും ഇഡി കേസില്‍ ജാമ്യം ലഭിച്ചിട്ടുള്ളത്. മാസങ്ങള്‍ക്കു മുമ്പ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച വിദ്യാര്‍ഥി സംഘടനയായ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായിരുന്നു മസൂദ്. ജയിലിലടയ്ക്കപ്പെട്ട് 967 ദിവസങ്ങള്‍ക്ക് ശേഷമാണ് മസൂദിന് ജാമ്യം ലഭിക്കുന്നത്.

    ഉത്തര്‍പ്രദേശിലെ ഹാത്‌റസില്‍ സവര്‍ണര്‍ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് യുവതിയുടെ വസതിയിലേക്ക് പോവുന്നതിനിടെയാണ് സിദ്ദീഖ് കാപ്പന്‍, ഡ്രൈവര്‍ ആലം, അതീഖുര്‍ റഹ്മാന്‍, മസൂദ് അഹ്മദ് എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. ചൗധരി ചരണ്‍ സിങ് യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറി സയന്‍സ് ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന അതീഖുര്‍ റഹ്മാന് അഞ്ചു ദിവസം മുമ്പാണ് ജാമ്യം ലഭിച്ചത്.

Tags:    

Similar News