ഹാഥ്റസ്: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
സുപ്രിംകോടതി ഉത്തരവനുസരിച്ച് ഇരയുടെയും സാക്ഷികളുടെയും കുടുംബത്തിന് സുരക്ഷ ഒരുക്കാൻ കേന്ദ്ര റിസർവ് പോലിസ് സേനയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു.
അലഹബാദ്: ഹാഥ്റസ് കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസുമാരായ രാജൻ റോയ്, പങ്കജ് മിതൽ എന്നിവരടങ്ങിയ അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നോ ബെഞ്ചാണ് സിബിഐയോട് കേസന്വേഷണത്തിന്റെ തൽസ്ഥിതി അറിയിക്കാൻ ഉത്തരവിട്ടത്.
ഹാഥ്റസ് കൂട്ടബലാത്സംഗ കൊലപാതകക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് കോടതി ചോദിച്ചു. കേസിന്റെ തൽസ്ഥിതി റിപോർട്ട് ഹാജരാക്കാൻ ചെയ്യാൻ നിർദേശിക്കുകയും ചെയ്തു. കേസ് പരിഗണിക്കുന്ന അടുത്ത തീയതിയായ നവംബർ 25 ന് മുമ്പ് റിപോർട്ട് സമർപ്പിക്കുവാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രിംകോടതി ഉത്തരവനുസരിച്ച് ഇരയുടെയും സാക്ഷികളുടെയും കുടുംബത്തിന് സുരക്ഷ ഒരുക്കാൻ കേന്ദ്ര റിസർവ് പോലിസ് സേനയ്ക്ക് (സിആർപിഎഫ്) ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു. സുപ്രിംകോടതിയുടെ നിർദേശപ്രകാരം സിആർപിഎഫാണ് ക്രിമിനൽ കേസിലെ ഇരകളുടെയും സാക്ഷികളുടെയും കുടുംബാംഗങ്ങൾക്ക് സുരക്ഷ നൽകേണ്ടത്. സിആർപിഎഫ് ഡയറക്ടർ ജനറലിനെ എതിർകക്ഷിയായി ഉൾപ്പെടുത്താനും ഈ നടപടികളുടെ നോട്ടീസ് നൽകാനും ഹൈക്കോടതി നിർദേശിച്ചു.
കേന്ദ്ര റിസർവ് പോലിസ് സേനയിലെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ അടുത്ത വാദം കേൾക്കുന്നതിന് മുമ്പായി ഇതുവരെ നൽകിയിട്ടുള്ള സുരക്ഷയുടെ സ്വഭാവവും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളും സൂചിപ്പിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കുവാനും കോടതി ഉത്തരവിട്ടു.
Hathras case: High Court seeks status report from CBI
