വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ കണ്ടെത്താന്‍ ഇന്നും തിരച്ചില്‍; പ്രഹസനമെന്ന ആക്ഷേപം ശക്തം

എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് പോലിസ് ശ്രമം തുടങ്ങിയത്.

Update: 2022-05-22 00:58 GMT

കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരാന്‍ പോലിസ്. ഇന്നലെ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പോലിസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് പോലിസ് ശ്രമം തുടങ്ങിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പി സി ജോര്‍ജ് ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്ന് പോയതെന്ന് പോലിസിന് വിവരം കിട്ടിയിട്ടുണ്ട്.

പി സി ജോര്‍ജിന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയില്‍ വീട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

വീട്ടിലെ സിസി ടിവി പോലിസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും പി.സി ജോര്‍ജ് എവിടെയെന്ന് അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്. എറണാംകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരമടക്കം പി സി ജോര്‍ജ് പോകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരാനാണ് കൊച്ചി സിറ്റി പോലിസിന്റെ തീരുമാനം. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിനെതിരേ നാളെ പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചേക്കും.

മതിവിദ്വേഷം വളര്‍ത്തുന്ന രീതിയിലും പൊതു സൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. എന്നാല്‍ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമുളള പ്രോസിക്യൂഷന്‍ വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പി സി ജോര്‍ജിന്റെ നിലപാട്. എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

അതേസമയം, ജോര്‍ജ്ജിന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ വേണ്ടത്ര സമയം നല്‍കുന്നതിനാണ് അറസ്റ്റ് വൈകുന്നതെന്ന ആക്ഷേപം ശക്തമാണ്. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനാണ് പോലിസ് തിരച്ചില്‍ പ്രഹസനം നടത്തുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Tags:    

Similar News