വിദ്വേഷ പ്രസംഗം; ദുർഗാദാസിനെ ഖത്തറിലെ കമ്പനിയും പുറത്താക്കി

നാരാങ് പ്രൊജക്ട്‌സിലെ സീനിയര്‍ അക്കൗണ്ടന്റാണ് ദുര്‍ഗാദാസ്. ഇയാളുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമ്പനിക്ക് പരാതി നൽകിയത്.

Update: 2022-05-05 17:33 GMT

ദോഹ: ഗള്‍ഫിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേരള സർക്കാരിന് കീഴിലുള്ള മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓഡിനേറ്ററായിരുന്ന ദുർഗാദാസ് ശിശുപാലന്റെ ഖത്തറിലെ ജോലിയും തെറിച്ചു. ദുർഗാദാസിനെ പുറത്താക്കിയതായി ദോഹയിലെ നാരാങ് പ്രൊജക്ട്‌സ് എന്ന കമ്പനി അറിയിച്ചു.

നാരാങ് പ്രൊജക്ട്‌സിലെ സീനിയര്‍ അക്കൗണ്ടന്റാണ് ദുര്‍ഗാദാസ്. ഇയാളുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമ്പനിക്ക് പരാതി നൽകിയത്. ഇയാള്‍ക്കെതിരേ കമ്പനി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പരാതിയിൽ, വിഷയത്തിൽ തങ്ങൾ നിയമപരമായി നീങ്ങുകയാണെന്നും അങ്ങനെ വന്നാല്‍ അത് നിങ്ങളുടെ കമ്പനിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദുർഗാദാസിനെ കമ്പനിയിൽ നിന്ന് പുറത്താക്കിയതായി പരാതിക്ക് മറുപടിയായി കമ്പനി അധികൃതര്‍ അറിയിച്ചു. ഖത്തറിനു പുറമെ യുഎഇ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എഫ്എസ്‌ഐഎംഇ കണ്‍സ്ട്രക്ഷന്‍സ്.

ദുർഗാദാസിന്റെ വിദ്വേഷ പ്രസംഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓഡിനേറ്റർ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. മലയാളം മിഷൻ ഡയരക്ടർ മുരുകൻ കാട്ടക്കടയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ദുര്‍ഗാദാസിന്റെ പരാമര്‍ശങ്ങള്‍ മത വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നും വസ്തുതകള്‍ക്ക് വിരുദ്ധമായവയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.