പാലക്കാട്ട് തീവയ്പ്; മലപ്പുറത്ത് ചരക്കുലോറിക്ക് കല്ലേറ്

മൈസൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്കു പഴക്കുലകളുമായി പോവുകയായിരുന്ന ലോറിക്കാണ് കല്ലേറുണ്ടായത്.

Update: 2019-01-03 02:45 GMT

കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി നടത്തുന്ന ഹര്‍ത്താലില്‍ പാലക്കാട്ടും മലപ്പുറത്തും തീവയ്പ്. പാലക്കാട് വെണ്ണക്കാട് സിപിഎം നിയന്ത്രണത്തിലുള്ള ഇഎംഎസ് സ്മാരക വായനശാല ആന്റ് ലൈബ്രറിക്കാണ് രാത്രി തീയിട്ടത്. മരുത റോഡില്‍ സിപിഎം നിയന്ത്രണത്തിലുള്ള ആംബുലന്‍സിന്റെ ചില്ല് തകര്‍ത്തു. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് എടാട്ട് രാവിലെ സര്‍വീസ് നടത്തിയ അഞ്ചു കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു നേരെ കല്ലേറുണ്ടായി. മലപ്പുറം തവനൂരില്‍ സിപിഎം ഓഫിസിനു തീയിട്ടു. പലയിടത്തും റോഡില്‍ ടയറുകള്‍ കത്തിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്.


മലപ്പുറം-മഞ്ചേരി റോഡില്‍ കോടതിക്കു സമീപം ചരക്കുലോറിക്കു കല്ലേറുണ്ടായി. ഇന്നു രാവിലെ 6.15നു കച്ചേരിപ്പടി ജങ്ഷനിലാണ് സംഭവം. ഹെല്‍മറ്റ് ധരിച്ച് മതിലിനു സമീപം ഒളിഞ്ഞിരുന്ന അക്രമി ലോറി കണ്ടയുടനെ പുറത്തിറങ്ങി കല്ലെറിയുകയായിരുന്നു. മൈസൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്കു പഴക്കുലകളുമായി പോവുകയായിരുന്ന ലോറിക്കാണ് കല്ലേറുണ്ടായത്. ഡ്രൈവറുടെ ഭാഗത്തെ ചില്ല് തകര്‍ന്നു. പോലിസിനെ വിവരമറിയിച്ചെങ്കിലും അക്രമം നടന്ന് രണ്ടു മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ പോലിസ് എത്തിയില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു.




Tags:    

Similar News